Sunday, February 1, 2009

പി.എല്‍.ഒയെ അംഗീകരിക്കാതെ ഹമാസുമായി ചര്‍ച്ചയില്ലെന്ന് അബ്ബാസ്; ബദല്‍ ഉദ്ദേശ്യമില്ലെന്ന് ഹമാസ്

ഗസ്സ: ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അംഗീകരിക്കാത്ത ഒരാളുമായും ചര്‍ച്ചക്കില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റും ഫതഹ് നേതാവുമായ മഹ് മൂദ് അബ്ബാസ്. ഫലസ്തീന്‍ ജനതയുടെ നിയമപരമായ ഏക അതോറിറ്റിയായി പി.എല്‍.ഒയെ അംഗീകരിച്ചാല്‍ മാത്രമേ ഹമാസുമായി ചര്‍ച്ചക്കുള്ളൂവെന്ന് യൂറോപ്യന്‍ പര്യടനം റദ്ദാക്കി അപ്രതീക്ഷിതമായി കെയ്റോയിലെത്തിയ‍ അബൂമാസിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ സംഭവവികാസങ്ങളാണ് അടിയന്തര കെയ്റോ സന്ദര്‍ശനത്തിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പി.എല്‍.ഒയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ അവഗണിക്കപ്പെടുന്ന സംഘടനകളുടെ ദേശീയ കൂട്ടായ്മയാണ് ഉദ്ദേശിക്കുന്നതെന്നും പി.എല്‍.ഒക്ക് ബദല്‍ അതോറിറ്റി ലക് ഷ്യമല്ലെന്നും ഹമാസ് നേതാവ് മുഹമ്മദ് നിസാല്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലെ പി.എല്‍.ഒയുടെ സ്ഥിതി വിലയിരുത്തിയാല്‍ അത് ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ലെന്ന് പറയേണ്ടി വരുമെന്ന് ലബനാനിലെ ഹമാസ് വക്താവ് ഉസാമ ഹംദാന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞാശ്ച ദോഹയില്‍ നടന്ന വിജയാഘോഷ ചടങ്ങില്‍ ഹമാസ് പോളിറ്റ് ബ്യൂറോ മേധാവി ഖാലിദ് മിശ്അല്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

ബദല്‍ ഉദ്ദേശ്യമില്ലെന്ന ഹമാസിന്‍റെ വിശദീകരണം തൃപ്തികരവും സ്വീകാര്യവുമാണെന്ന് പി.എല്‍.ഒ മുഖ്യപ്രതിനിധിയും ഫതഹ് കേന്ദ്രകമ്മിറ്റി സെക്രട്ടറിയുമായ ഫാറൂഖ് അല്‍ഖുദൂമി വ്യക്തമാക്കി.

No comments: