Sunday, September 28, 2008

ഡോ. അബ്ദുല്‍ കരീം ഖതീബ് അന്തരിച്ചു


റബാത്: മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജസ്റ്റിസ് ആന്‍റ് ഡവലപ്മെന്‍റ് പാര്‍ട്ടി സ്ഥാപകനും സ്വാതന്ത്ര്യ സമര പോരാളിയുമായ ഡോ. അബ്ദുല്‍ കരീം അല്‍ഖത്വീബ് അന്തരിച്ചു. സെപ്റ്റംബര്‍27ന്(റമദാന്‍27) രാത്രി റബാത്വിലെ വീട്ടിലായിരുന്നു അന്ത്യം. 87 വയസായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ജസ്റ്റിസ് ആന്‍റ് ഡവലപ്മെന്‍റ് പാര്‍ട്ടി അനുശോചിച്ചു.
1921 മാര്‍ച്ച് രണ്ടിന് അല്‍ജദീദ: പട്ടണത്തില്‍ വിവര്‍ത്തകനായ ഉമര്‍ അല്‍ഖത്വീബിന്‍റെയും മര്‍യം അല്‍കബ്ബാസ്വിന്‍റെയും മകനായി ജനിച്ച അബ്ദുല്‍ കരീം ചെറുപ്പത്തില്‍ തന്നെ സാമൂഹ്യരംഗത്ത് സജീവമായി. 19-ം വയസില്‍ സ്കൗട്ട് കൂട്ടായ്മക്ക് രൂപം നല്‍കി. അള്‍ജിയേഴ്സില്‍ നാല് വര്‍ഷം കൊണ്ട് മെഡിസിന്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം സിര്‍ബോനിലെ മെഡിക്കല്‍ കോളജിലേക്ക് മാറി. 1951ല്‍ പാരീസില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം മൊറോക്കോയിലെ ആദ്യത്തെ സര്‍ജനായി മാറി.
1952ല്‍ അധിനിവേശശക്തികളുടെ നിഷ്ഠൂരകൃത്യങ്ങള്‍ക്ക് ശേഷം ദേശീയ സ്വാതന്ത്ര്യ സമരരംഗത്ത് ഡോ.ഖതീബ് ശ്രദ്ധകേന്ദ്രീകരിച്ചു. ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്ന നാട്ടുകാര്‍ക്ക് പള്ളിയില്‍ സജ്ജീകരിച്ച താല്‍കാലിക ആശുപത്രിയില്‍ അദ്ദേഹം ചികിത്സ നല്‍കി. ദേശീയ പോരാളികള്‍ക്ക് വേണ്ടി പണംപിരിച്ച അദ്ദേഹം സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് വിമോചന സൈന്യത്തിന് രൂപം നല്‍കി. അധിനിവേശശക്തികളെ തുരത്താന്‍ സായുധപോരാട്ടം മാത്രമാണ് പോംവഴിയെന്ന കണക്കുകൂട്ടലില്‍ നിന്നാണ് `തത് വാന്‍ സമിതി`യെന്ന പേരില്‍ സേന രൂപവത്കരിച്ചത്. ഇത് അധിനിവേശവിരുദ്ധ പോരാട്ടത്തില്‍ വഴിത്തിരിവായി. ഐക്യരാഷ്ട്രം എന്ന ലക് ഷ്യത്തോടെ അല്‍ജീരിയയിലെ അധിനിവേശവിരുദ്ധ പോരാളികളുമായി യോജിച്ച പ്രവര്‍ത്തനം കാഴ്ചവെച്ചെങ്കിലും സ്വാതന്ത്ര്യാനന്തരം ഇരരാജ്യങ്ങളിലും മേല്‍ക്കൈ നേടിയവര്‍ പ്രാദേശികദേശീയതയില്‍ ഊന്നിയത് ലക് ഷ്യം അസാധ്യമാക്കി.
ജനാധിപത്യപോരാട്ടം
സ്വാതന്ത്ര്യാനന്തരം രാജ്യത്ത് രാഷ്ട്രീയവൈവിധ്യം നിലനില്‍ക്കണമെന്നായിരുന്നു അബ്ദുല്‍ കരീമിന്‍റെ നിലപാട്. 1957ല്‍ അദ്ദേഹം സ്ഥാപിച്ച പോപുലര്‍ മൂവ്മെന്‍റ് ആ ദിശയിലുള്ള പരീക്ഷണമായിരുന്നു. 1963ല്‍ മൊറോക്കന്‍ ചരിത്രത്തിലെ പ്രഥമ പാര്‍ലമെന്‍റില്‍ സ്പീക്കര്‍ പദവി അലങ്കരിച്ച ഖതീബ് ആഫ്രിക്കന്‍ കാര്യം, ആരോഗ്യ വകുപ്പുകളില്‍ മന്ത്രിയായിരുന്നു. `65 ജൂണ്‍ ഏഴ് വരെ സ്പീക്കര്‍ പദവിയില്‍ തുടര്‍ന്നു. എന്നാല്‍ 1965ല്‍ മൊറോക്കോയില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തന്‍റെ പിന്തുണയുള്ള സര്‍ക്കാരിന്‍റെ ഈ സ്വേച്ഛാധിപത്യ നടപടിക്കെതിരെ സമരം പ്രഖ്യാപിച്ച അദ്ദേഹം പോപുലര്‍ ഡെമോക്രാറ്റിക് കോണ്‍സ്റ്റിറ്റ്യൂഷനല്‍ മൂവ്മെന്‍റിന് രൂപംനല്‍കി. തുടര്‍ന്ന് പ്രഹസനമെന്നോണം നടന്ന നിരവധി തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടി ബഹിഷ്കരിച്ചു.
ഇസ്ലാമികലോകത്തിന്‍റെ നീറുന്ന പ്രശ്നങ്ങളിലേക്ക് കണ്ണോടിച്ച ഡോ.ഖതീബ് ഫലസ്തീന്‍, അഫ്ഗാന്‍, ബോസ്നിയ തുടങ്ങിയ നാടുകളിലെ അധിനിവേശവിരുദ്ധസമരങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്‍കി സഹായിച്ചു. അമ്പതുകളിലും മറ്റും ഈജിപ്തിലെ ബ്രദര്‍ഹുഡ് നേതാക്കളുമായി ബന്ധം പുലര്‍ത്തിയ അദ്ദേഹം 1973ല്‍ പാര്‍ട്ടിയുടെ പേര് `അന്നഹ്ദ` എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ശ്രമിച്ചെങ്കിലും എതിരാളികളുടെ കുതന്ത്രങ്ങള്‍ മൂലം സാധിച്ചില്ല. തൊണ്ണൂറുകളുടെ ആരംഭത്തില്‍ പോപുലര്‍ ഡെമോക്രാറ്റിക് കോണ്‍സ്റ്റിറ്റ്യൂഷനല്‍ മൂവ്മെന്‍റ്, പ്രവര്‍ത്തനാനുമതി ലഭിക്കാതെ ഉഴറിയ ഇസ്ലാമിക കക്ഷികളായ ഇസ്ലാമിക് ഫ്യൂച്ചര്‍ ലീഗ്, അല്‍ഇസ് ലാഹ് മൂവ്മെന്‍റ് എന്നിവയെകൂടി ചേര്‍ത്ത് പാര്‍ട്ടി വിപുലീകരിച്ചു. ഇതോടെ ശക്തി പ്രാപിച്ച പാര്‍ട്ടി 1997ലെ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടും ജസ്റ്റിസ് ആന്‍റ് ഡവലപ്മെന്‍റ് പാര്‍ട്ടി എന്ന പേര് സ്വീകരിച്ച ശേഷം 2002ല്‍ നാല്പത്തിരണ്ടും സീറ്റ് നേടി.

പശ്ചിമേഷ്യന്‍ ചതുര്‍കക്ഷിസമിതി പക്ഷപാതപരമെന്ന് ഹമാസ്

കഴിഞ്ഞാഴ്ച ചേര്‍ന്ന ചതുര്‍കക്ഷിസമിതി
ഗസ്സ: പശ്ചിമേഷ്യന്‍കാര്യ ചതുര്‍കക്ഷിസമിതിയുടെ തീരുമാനങ്ങള്‍ പക്ഷപാതപരവും അമേരിക്കന്‍ വിധേയത്വം നിറഞ്ഞതുമാണെന്ന് ഫലസ്തീന്‍ ചെറുത്തുനില്പ് പ്രസ്ഥാനമായ ഹമാസ് ആരോപിച്ചു. അമേരിക്കന്‍ സമ്മര്ദത്തിന് വഴങ്ങി സയണിസ്റ്റ് അധിനിവേശകര്‍ക്ക് അനുകൂലമായ നിലപാടുകളാണ് സമിതിയില്‍ നിന്നുണ്ടാകുന്നത്. അധിനിവേശവിരുദ്ധ ചെറുത്തുനില്പിനെ ഭീകരതയായി വിവക്ഷിക്കുന്ന പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല.

ഐക്യരാഷ്ട്രസഭ, അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, റഷ്യ എന്നിവയടങ്ങിയ സമിതി യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് കഴിഞ്ഞാഴ്ച ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നിരുന്നു. കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച സമിതി ഈ വര്‍ഷം തന്നെ ഒത്തുതീര്‍പ്പിലെത്താന്‍ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്‍ പോരാളികളുടെ പ്രതിരോധശ്രമങ്ങളെ ഭീകരതയെന്ന് വിശേഷിപ്പിച്ച സമിതി പ്രമേയം, ഫലസ്തീന്‍ സിവിലിയന്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് കുടിയേറ്റക്കാരോടും ആവശ്യപ്പെട്ടു.

അതേസമയം, സൗദിയുടെ ആവശ്യപ്രകാരം കുറ്റിയേറ്റപ്രശ്നം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി പ്രത്യേക യോഗം ചേര്‍ന്നു. കുടിയേറ്റം തുടരുന്നപക്ഷം ജീവയോഗ്യമായ ഫലസ്തീന്‍ സാക്ഷാത്കരിക്കപ്പെടില്ലെന്ന് സൗദി വിദേശകാര്യമന്ത്രി സഊദ് ഫൈസല്‍ മുന്നറിയിപ്പ് നല്‍കി. ഫലസ്തീന്‍ രാഷ്ട്രസ്വപ്നം മരീചികയായി അവശേഷിക്കുമെന്ന ഭീതിയുണര്‍ത്തുന്നതാണ് കുടിയേറ്റമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസയും അഭിപ്രായപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ 416 കുടിയേറ്റ അപാര്‍ട്മെന്‍റുകള്‍ക്ക് ടെണ്ടര്‍ നല്‍കിയ ഇസ്രായേല്‍ നാനൂറ് യൂനിറ്റുകള്‍ കൂടി നിര്‍മിക്കുമെന്ന് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

ഇസ്രായേലിന് അമേരിക്കയുടെ പുതിയ മിസൈല്‍വേധ സംവിധാനം

ജെറൂസലം: ഇസ്രായേലിന് അമേരിക്ക പുതിയ മിസൈല്‍വേധ സംവിധാനം നല്‍കി. ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുകയെന്ന മുഖ്യലക് ഷ്യത്തോടെയാണ് കഴിഞ്ഞ ആഴ്ച ഇവ തെല്‍അവീവിലെത്തിച്ചത്. മധ്യ,ദീര്‍ഘദൂര മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് സംവിധാനം. ഇറാനുമായി യുദ്ധമുണ്ടാകുന്നപക്ഷം വിവിധദിശകളില്‍ നിന്ന് ഒരേസമയം ആക്രമണത്തിനുപയോഗിക്കുകയെന്ന ലക് ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Saturday, September 27, 2008

ചരിത്രമെഴുതി ബഹിരാകാശത്ത് ചൈനീസ് ചുവടുവെപ്പ്


ബീജിംഗ്: ഒടുവില്‍ ചൈനക്കാരനും ബഹിരാകാശത്ത് ചുവടുവെച്ചു. സായ് ഷിഗാങ്(Zhai Zhigang) ആണ് ബഹിരാകാശത്ത് നടന്ന ആദ്യ ചൈനീസ് യാത്രികന്‍. ചൈനയുടെ ബഹിരാകാശ വാഹനമായ ഷെന്‍സൂ -VIIല്‍ നിന്നാണ് ഇന്ന് (ശനി)അദ്ദേഹം ബഹിരാകാശത്തേക്കിറങ്ങിയത്. പതിനഞ്ച് മിനിറ്റ് നടന്ന അദ്ദേഹത്തിലൂടെ അമേരിക്കക്കും റഷ്യക്കും ശേഷം ബഹിരാകാശത്തിറങ്ങുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറി. ചെറിയ ചൈനീസ് പതാകയേന്തിയാണ് അദ്ദേഹം പേടകത്തിന് പുറത്തിറങ്ങിയത്. ചൈനീസ് ടി.വി ഇതിന്‍റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു. ലഘുഭക്ഷണ വില്പനക്കാരന്‍റെ മകനായ 41കാരനായ സായിക്ക് കൂട്ടായി ലിയു ബൊമിങും പേടകത്തിലുണ്ടായിരുന്നു.`ഏറെ സന്തോഷം തോന്നുന്നു. മുഴുവന്‍ ചൈനക്കാര്‍ക്കും മുഴുലോകത്തിനും എന്‍റെ അഭിവാദ്യങ്ങള്‍`- സായ് പറഞ്ഞു. ബഹിരാകാശരംഗത്ത് ചൈനയുടെ കുതിപ്പിന് വഴിത്തിരിവൊരുക്കിയ ഷായിയെ ചൈനീസ് പ്രസിഡന്‍റ് ഹു ജിന്‍റാവൊ അഭിനന്ദിച്ചു.
അവലംബം: റോയിട്ടേഴ്സ്

Monday, September 15, 2008

ഈജിപ്ത് വിടാന്‍ പൗരന്‍മാരോട് ഇസ്രായേല്‍

ജറൂസലം: ഈജിപ്തിലെ സീനാ ഉപദ്വീപിലുള്ള തങ്ങളുടെ പൗരന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ഇസ്രായേല്‍ അടിയന്തര നിര്‍ദേശം നല്‍കി. തട്ടിക്കൊണ്ടുപോകല്‍ ഭീഷണിയുള്ളതിനാല്‍ ഉടന്‍ തിരിച്ചെത്തണമെന്ന് വിനോദസഞ്ചാരാര്‍ഥവും മറ്റും ഈജിപ്തിലെത്തിയവരോട് ഇസ്രായേല്‍ പ്രധാനമന്ത്രി കാര്യാലയത്തിന് കീഴിലെ ഭീകരവിരുദ്ധ കേന്ദ്രം ആവശ്യപ്പെട്ടു. ഇസ്രായേല്‍ പൗരന്‍മാരെ ബന്ദികളാക്കി ഗസ്സയിലേക്ക് കടത്താന്‍ ഹിസ്ബുല്ല പോരാളികളും മറ്റും പദ്ധതിയിട്ടതായി കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്തിലുള്ള ബന്ധുക്കള്‍ തിരികെവരാന്‍ നിര്‍ബന്ധിക്കണമെന്ന് സ്വദേശത്തുള്ള പൗരന്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അറബ്, മുസ്ലിം നാടുകള്‍ സന്ദര്‍ശിക്കുന്നവരും ജാഗ്രത പാലിക്കണം. ഇസ്രായേല്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഈജിപ്ഷ്യന്‍ സുരക്ഷാ വിഭാഗങ്ങള്‍ യത്നിക്കുമെന്ന് കേന്ദ്രം മേധാവി ജനറല്‍ നൈതാന്‍ റോയല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.വിദേശരാജ്യത്തുള്ള തങ്ങളുടെ ഏതാനും പൗരന്‍മാരെ റാഞ്ചാനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബറാക് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.
അവലംബം: അല്‍ജസീറ