Tuesday, February 10, 2009

ഇറാന്‍: ഖാതമി പ്രസിഡന്‍റ് മത്സരത്തിന്

തെഹ്റാന്‍: മുന്‍ പ്രസിഡന്‍റ് മുഹമ്മദ് ഖാതമി ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജൂണ്‍ പന്ത്രണ്ടിനാണ് നിര്‍ദിഷ്ട തെരഞ്ഞെടുപ്പ്. ഖാതമിയുടെ സ്ഥാനാര്‍ഥിത്വത്തോടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കടുത്തതാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

പരിഷ്കരണപക്ഷക്കാരനായ ഖാതമി 1997-2005 കാലയളവില്‍ പ്രസിഡന്‍റായിരുന്നു. ഗൗരവപൂര്‍വമാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതെന്ന് ഖാതമി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കല്‍ സ്വാഭാവിക അവകാശമാണ്. തെരഞ്ഞെടുപ്പ് ഗോദ തുറന്നുകിടക്കുകയാണെന്നും ആര്‍ക്കും സ്ഥാനാര്‍ഥിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാതമിയുടെ നീക്കം പാരമ്പര്യവാദികളെ സമ്മര്‍ദത്തിലാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

തുറന്നുപ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രസിഡന്‍റ് അഹ് മദ് നജാദ് വീണ്ടും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കാര്യമായ മത്സരമില്ലാതെ തെരഞ്ഞെടുപ്പ് നേരിടാമെന്ന പാരമ്പര്യവാദികളുടെ പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. അതേസമയം, ആത്മീയനേതാവിന്‍റെ അഭിപ്രായം നേരിട്ട് സ്വാധീനം ചെലുത്തുമെന്നതിനാല്‍ നജാദ് മത്സരിക്കുന്ന പക്ഷം വിജയിക്കുമെന്നാണ് വിലയിരുത്തല്‍. ആത്മീയനേതാവ് ആയതുല്ലാ അലി ഖാംനഈ നജാദിന്‍റെ നിലപാടുകളെയും ഭരണത്തെയും പ്രശംസിക്കുന്നതാണ് ഇതുവരെയുള്ള അനുഭവം. അതേസമയം, പരിഷ്കരണവാദികള്‍ വിജയിക്കണമെന്നാണ് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും മിക്ക അറബ് ഭരണകൂടങ്ങളും ആഗ്രഹിക്കുന്നത്.

No comments: