Saturday, January 24, 2009

ഗസ്സ ദുരിതാശ്വാസ പരസ്യം സംപ്രേഷണം ചെയ്യാന്‍ ബിബിസി വിസമ്മതിച്ചു

ലണ്ടന്‍: ഇസ്രായേലിന്‍റെ ആക്രമണത്തില്‍ കെടുതിയനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായ ശേഖരണത്തിന് ആഹ്വാനം ചെയ്യുന്ന പരസ്യം സംപ്രേഷണം ചെയ്യാന്‍ ബിബിസി വിസമ്മതിച്ചു. സ്ഫോടനാത്മകമായ സാഹചര്യത്തില്‍ ഈ പരസ്യം നല്‍കുന്നത് തങ്ങളുടെ നിഷ്പക്ഷതയില്‍ സംശയത്തിനിട വരുത്തുമെന്നതിനാലാണ് ഈ തീരുമാനമെന്ന് ബിബിസി അധികൃതര്‍ വ്യക്തമാക്കി. ശേഖരിക്കപ്പെടുന്ന ദുരിതാശ്വാസസഹായം ഗസ്സയിലെ ആവശ്യക്കാര്‍ക്ക് കൃത്യമായി എത്തുമെന്ന് ഉറപ്പുപറയാനാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ബിബിസി ചൂണ്ടിക്കാട്ടി. മറ്റ് ബ്രിട്ടീഷ് ചാനലുകളും പരസ്യം പ്രസിദ്ധീകരിക്കാന്‍ തയാറായിട്ടില്ലെന്ന് ബിബിസി കൂട്ടിച്ചേര്‍ത്തു.

യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായമഭ്യര്‍ഥിക്കുന്ന പരസ്യങ്ങള്‍ സൗജന്യമായി സംപ്രേഷണം ചെയ്യുകയെന്നതാണ് ബിബിസിയുടെ കീഴ്വഴക്കം. ഗസ്സക്ക് വേണ്ടിയുള്ള പരസ്യം തമസ്കരിച്ചതിനെതിരെ ബ്രിട്ടനില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചില മന്ത്രിമാരും എം.പിമാരും ബിബിസി തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഇസ്രായേല്‍ സര്‍ക്കാരിനെ ഭയന്നാണ് ബിബിസിയുടെ തീരുമാനമെന്ന് ആരോഗ്യമന്ത്രി ആരോപിച്ചു. ഗസ്സയിലെ മാനുഷിക ദുരിതത്തോടുള്ള ഉത്തരവാദിത്തം വിസ്മരിക്കുന്നതാണ് കോര്‍പറേഷന്‍റെ നിലപാടെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ബ്രിട്ടനില്‍ ബിബിസിക്കെതിരെ പ്രകടനങ്ങളും അരങ്ങേറി.

Monday, January 19, 2009

80 ഇസ്രായേല്‍ സൈനികരെ വധിച്ചു; നഷ്ടമായത് 48 പോരാളികള്‍- ഹമാസ്

ഗസ്സ: വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ 22 ദിവസത്തെ ഏറ്റുമുട്ടലിന്‍റെ റിസല്‍ട്ടുമായി ഹമാസിന്‍റെ സൈനിക വിഭാഗം അല്‍ഖസ്സാം ബ്രിഗേഡ്സ് രംഗത്ത് വന്നു. പോരാളികളുടെ വിജയം അവകാശപ്പെട്ട അല്‍ഖസ്സാം, സത്യസന്ധവും വ്യക്തവുമായ കണക്ക് നിരത്താന്‍ ഇസ്രായേലിനെ വെല്ലുവിളിച്ചു. 1300ലധികം സിവിലിയന്‍മാരെ കൊന്നൊടുക്കിയ അധിനിവേശ സേനക്ക് ബ്രിഗേഡ്സിന്‍റെ 48 പോരാളികളെ മാത്രമേ വകവരുത്താനായുള്ളൂവെന്ന് ഗസ്സയില്‍ വാര്‍ത്താസമ്മേളനത്തില്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ പറഞ്ഞു. 80 സൈനികരെ പ്രത്യാക്രമണത്തിലൂടെ വധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ഇതില്‍ 49 പേരുടെ ജഡം കൃത്യമായി എണ്ണിയതായും ബാക്കിയുള്ളവരുടെ മരണം ഉറപ്പാക്കിയെങ്കിലും ജഡം തിട്ടപ്പെടുത്താനായില്ലെന്നും അദ്ദേഹം തുടര്‍ന്നു.
350 പോരാളികളെ വധിച്ചതായും അബദ്ധവെടിയിലടക്കം പത്ത് സൈനികരെ മാത്രമാണ് നഷ്ടപ്പെട്ടതെന്നും ഇസ്രായേല്‍ സേന ഒരാഴ്ച മുമ്പ് അവകാശപ്പെട്ടിരുന്നു. 980 റോക്കറ്റും ഷെല്ലുകളും ഉതിര്‍ത്തതായും ടാങ്കുകളടക്കം 47 സൈനിക വാഹനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തതായും നാല് ഹെലികോപ്റ്ററുകള്‍ക്ക് വെടിയേറ്റതായും ഒരു നിരീക്ഷണ ഹെലികോപ്റ്റര്‍ വീഴ്ത്തിയതായും ഏതാനും സൈനികരെ ബന്ദികളാക്കിയതായും അബൂ ഉബൈദ വെളിപ്പെടുത്തി. ആക്രമണലക് ഷ്യം നേടുന്നതില്‍ സയണിസ്റ്റ് സേന പൂര്‍ണമായി പരാജയപ്പെട്ടു.

ദ്രുതഗതിയില്‍ ലക് ഷ്യം നേടി യുദ്ധം ദിവസങ്ങള്‍ക്കകം അവസാനിപ്പിക്കാനായിരുന്നു തുടക്കത്തില്‍ ഇസ്രായേല്‍ തീരുമാനം. ചെറുത്തുനില്പ് ശക്തിപ്പെട്ടതോടെ ആക്രമണം നാല് ഘട്ടങ്ങളാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. സിവിലിയന്‍മാരെ ബോംബ് വ്യോമാക്രമണത്തിലൂടെയും കരആക്രമണത്തിലൂടെയും കൂട്ടത്തോടെ കൊന്നൊടുക്കിയ സയണിസ്റ്റ് സേനയില്‍ പ്രകടമായ ആസൂത്രണത്തിന്‍റെ അഭാവം പോരാളികളെ പോലും ആശ്ചര്യപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
പ്രഖ്യാപിത ലക് ഷ്യങ്ങളില്‍ ഏതൊക്കെ നേടിയെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ഇസ്രായേലിനെ വെല്ലുവിളിക്കുന്നു. ഹമാസിനെ തകര്‍ക്കുകയായിരുന്നു മുഖ്യലക് ഷ്യം. എന്നാല്‍ ഹമാസ് ഇന്ന് മുമ്പെന്നത്തെക്കാളേറെ ശക്തമാണ്. ഞങ്ങളുടെ റോക്കറ്റാക്രമണം തടയുകയായിരുന്നു അവരുടെ മറ്റൊരു ലക് ഷ്യം, എന്നിട്ടോ? യുദ്ധലക് ഷ്യങ്ങള്‍ നേടിയെന്ന് യഹൂദ് ഒല്‍മെര്‍ട്ട് വമ്പുപറയുന്നു. ഏത് ലക് ഷ്യമാണ് നിങ്ങള്‍ നേടിയത്? ഹമാസിന് സംഭവിച്ച നഷ്ടം വളരെ ചെറുതാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും മുമ്പെ അത് നികത്താനും സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗസ്സ: ലോകനേതാക്കളുടെ വാക്കുകള്‍

ഫലസ്തീന്‍ വിമോചന സ്വാതന്ത്ര്യ പോരാട്ടത്തിലെ എന്നല്ല, പശ്ചിമേഷ്യയുടെ തന്നെ ചരിത്രത്തില്‍ വഴിത്തിരിവാകുന്ന ഘട്ടമാണ് ഇസ്രായേലിന്‍റെ ഗസ്സ ആക്രമണം. ഈ സംഭവവികാസങ്ങളോടുള്ള വിവിധ രാജ്യങ്ങളുടെയും ചേരികളുടെയും നിലപാടുകള്‍ ചരിത്രത്തില്‍ ഇടം പിടിക്കുക തന്നെ ചെയ്യും. ഗസ്സ ആക്രമണ വേളയില്‍ വിവിധ രാജ്യങ്ങളുടെ നേതാക്കള്‍ നടത്തിയ പ്രസ്താവനകളുടെ സാരാംശമാണിവിടെ. പ്രമുഖരായ പലരുടെയും വാക്കുകള്‍ ഇവിടെ ചേര്‍ക്കാനായിട്ടില്ല. എന്നാല്‍ ഏകദേശം ആവര്‍ത്തനമായതിനാല്‍ ചില പ്രമുഖരുടെ പ്രസ്താവനകള്‍ ബോധപൂര്‍വം ഒഴിവാക്കിയിട്ടുണ്ട്. :-

ഇസ്രായേല്‍ ബന്ധം വിച്ഛേദിച്ച വെനിസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ്:'കുട്ടികളെയും ഉറങ്ങിക്കിടക്കുന്നവരെയും ആക്രമിക്കുകയും രാജ്യത്തെ പ്രതിരോധിക്കുന്നുവെന്ന് വീമ്പടിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ സേന എത്രമാത്രം ഭീരുക്കളാണ്! ഇസ്രായേല്‍ ജനത ഭരണകൂടത്തിനെതിരെ കലാപത്തിനിറങ്ങാന്‍ നാം‍ ആഹ്വാനം ചെയ്യുന്നു'

തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍: 'ഗസ്സ മുനമ്പിലെ ജനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം മനുഷ്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഇപ്പോഴത്തെ സ്ഥിതിഗതികളുടെ പരിപുര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണ്. കാരണം, വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാതിരുന്നത് ഇസ്രായേല്‍ പക്ഷമാണ്.'

ലബനാനിലെ ചെറുത്തുനില്പ് പ്രസ്ഥാനമായ ഹിസ്ബുല്ലാ സെക്രട്ടറി ജനറല്‍ ഹസന്‍ നസ്റുല്ല: '2006 ജൂലൈയില്‍ ഞങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ യുദ്ധത്തില്‍ ഗൂഢാലോചന നടത്തിയ അറബ് രാജ്യങ്ങളോട് ഞങ്ങള്‍ ശത്രുത പുലര്‍ത്തിയിട്ടില്ല. എന്നാല്‍ ഗസ്സക്കെതിരെ ഇസ്രായേലിന്‍റെ പക്ഷം ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നവരോട് ഞങ്ങള്‍ പൊറുക്കില്ല. റഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് തയാറാകാത്ത പക്ഷം ഈ രക്തത്തിലും ആക്രമണത്തിലും ഉപരോധത്തിലും അവരും പങ്കാളികളാണ്.'


ഈജിപ്ത് വിദേശകാര്യ മന്ത്രി അഹ് മദ് അബുല്‍ഗൈത്: 'ആക്രമണമവസഅനിപ്പിക്കാന്‍ രക്ഷാസമിതി നടപടിയെടുക്കണമെങ്കില്‍ ഗസ്സ ആക്രമണത്തിന്‍റെ പേരില്‍ ഇസ്രായേലിനെ മാത്രം പഴിക്കുന്ന 'അസന്തുലിത ഭാഷ' അറബ് ജനത വര്‍ജിക്കണം. ഞങ്ങള്‍ പലതവണ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ആ മുന്നറിയിപ്പുകള്‍ അവഗണിച്ചവര്‍ സ്വയം പഴിക്കട്ടെ'

ഈജിപ്ത് പ്രസിഡന്‍റ് ഹുസ്നി മുബാറക്: 'റഫാ അതിര്‍ത്തി തങ്ങള്‍ക്ക് സ്വന്തമാക്കാനാണ് ഹമാസിന്‍റെ ശ്രമം. എന്നാല്‍ ഇസ്രായേലിന്‍റെ പരിശോധനക്ക് വിധേയമാകാതെ ഒരു സഹായവും ഗസ്സ മുനമ്പിലേക്ക് കടത്താനാവില്ല. അതിര്‍ത്തി കേന്ദ്രങ്ങളില്‍ മഹ് മൂദ് അബ്ബാസിന്‍റെ സേനക്കും യൂറോപ്യന്‍ നിരീക്ഷകര്‍ക്കും ആധിപത്യം തിരികെ ലഭിക്കാതെ ഈജിപ്ത് റഫാ അതിര്‍ത്തി തുറക്കുന്ന പ്രശ്നമില്ല'.


ഫലസ്തീന്‍ പ്രസിഡന്‍റ് മഹ് മൂദ് ആബ്ബാസ്: 'ഗസ്സാ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണം ഒഴിവാക്കാന്‍ ഹമാസിന് കഴിയുമായിരുന്നു. ഞങ്ങളുടെ ജനതയെ തകര്‍ക്കുന്നതാണ് ചെറുത്തുനില്പ് പോരാട്ടമെങ്കില്‍ ആ ചെറുത്തുനില്പ് ഞങ്ങള്‍ക്ക് വേണ്ട.'


ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഖാലിദ് മിശ്അല്‍: 'രക്തസാക്ഷി ഓപറേഷനുകളടക്കമുള്ള എല്ലാ സൈനിക ചെറുത്തുനില്പും തുടരും. പ്രത്യാക്രമണം എങ്ങനെയെന്ന് അല്‍ഖസ്സാം ബ്രിഗേഡിന് നന്നായറിയാം. രക്തസാക്ഷി ആക്രമണങ്ങളോ റോക്കറ്റാക്രമണങ്ങളോ വൃഥാവേലയല്ല. സമയം കളയാനും ശത്രുവിന്‍റെ മുഖം മിനുക്കാനും മാത്രമുപകരിക്കുന്ന ചര്‍ച്ചകളാണ് വൃഥാവേല.'

ജോര്‍ദാന്‍ പ്രഥമ വനിത റാനിയ രാജ്ഞി: 'ഗസ്സ ആക്രമണത്തിന് നേരെയുള്ള മൗനം മതനിഷേധമാണ്. ഗസ്സയില്‍ കേവലം മനുഷ്യാവകാശ ലംഘനമല്ല, മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് നടക്കുന്നത്.'





സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ്: 'ഗസ്സയില്‍ ശാശ്വത വെടിനിര്‍ത്തല്‍ സാധ്യമാകണമെങ്കില്‍ ഹമാസ് ഇസ്രായേലിലേക്കുള്ള റോക്കറ്റാക്രമണവും ആയുധക്കടത്തും അവസാനിപ്പിക്കണം.'


ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍: 'ഫലസ്തീന്‍ ജനതക്കും ഫലസ്തീന്‍റെ ഭാവിക്കും എതിരായ ഗൂഢാലോചനയാണിത്.'
മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയും ഹമാസ് നേതാവുമായ ഇസ്മാഈല്‍ ഹനിയ്യ: 'സാധാരണ ആക്രമണമല്ല, തത്വദീക്ഷയില്ലാത്ത സംഹാരാത്മക യുദ്ധമാണ് ഗസ്സയില്‍ നടക്കുന്നത്. എല്ലാ ഭൗതിക ധാര്‍മിക മൂല്യങ്ങളുടെയും നിയമങ്ങളുടെയും അതിര്‍വരമ്പുകള്‍ ലംഘിച്ചിരിക്കുന്നു ഈ യുദ്ധം. സുരക്ഷയും സമാധാനവും സ്ഥിരതയുമാണത്രെ അവര്‍ ഇതിലൂടെ ലക് ഷ്യമിടുന്നത്. എന്നാല്‍ വാസ്തവമാകട്ടെ, അവര്‍ക്കൊരിക്കലും അത് ലഭിക്കില്ല.'

ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി: 'നമുക്ക് പരിചയമുള്ള നിയമ‍ങ്ങള്‍പ്രകാരം ഗസ്സക്കെതിരായ ഇസ്രായേല്‍ ആക്രമണം നഗ്നമായ യുദ്ധക്കുറ്റമാണ്. ഗസ്സയിലെ നമ്മുടെ സഹോദരങ്ങള്‍ നെഞ്ചുവിരിച്ച് ആക്രമണങ്ങളെ നേരിടുകയാണ്, മുസ്ലിം സമൂഹത്തിനാകമാനം അഭിമാനകരമായ വിധം രക്തം കൊണ്ട് സുവര്‍ണ ആധ്യായങ്ങള്‍ രചിക്കുകയാണവര്‍. ഗസ്സക്കെതിരായ ഉപരോധം നിയമവിരുദ്ധവും മനുഷ്യവിരുദ്ധവുമാണ്. ആ ഉപരോധത്തോട് സഹകരിക്കുന്നതും ന്യായീകരിക്കുന്നതുമാകട്ടെ നിയമവിരുദ്ധവും ധര്‍മവിരുദ്ധവുമാണ്.'


ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സാര്‍കോസി: 'ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം പുനരാരംഭിക്കുകയും വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കല്‍ തള്ളുകയും വഴി ഹമാസ് നിരുത്തരവാദപരമായ രീതിയാണ് സ്വീകരിച്ചത്.'



സുഡാന്‍ പ്രസിഡന്‍റ് ഉമറുല്‍ ബശീര്‍: 'ഇസ്രായേല്‍ തങ്ങളുടെ ദൗത്യം ഗസ്സയില്‍ പൂര്‍ത്തീകരിക്കും വരെ അറബ് ഉച്ചകോടി ചേരാന്‍ സമയമായിട്ടില്ല! അങ്ങനെ അവര്‍ ഗസ്സയെ ബോംബിട്ട് സംഹരിച്ച ശേഷം നമുക്ക് കൂടിയിരുന്ന് അപലപിക്കാന്‍ പ്രതിഷേധ പ്രമേയം പാസാക്കാം!'



ഇസ്രായേല്‍ പ്രസിഡന്‍റും മുന്‍ സമാധാന നൊബേല്‍ ജേതാവുമായ ഷിമോണ്‍ പെരസ്: 'ഞങ്ങളുടെ ലക് ഷ്യങ്ങള്‍ വ്യക്തമാണ്- ഗസ്സ ഇറാന്‍റെ കീഴിലാകാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. വെടിനിര്‍ത്തലല്ല, അരക്ഷിതാവസ്ഥക്കറുതിവരുത്തലാണ് ഞങ്ങളുടെ ഉന്നം. ഹമാസ് റോക്കറ്റാക്രമണം നിര്‍ത്തിയേ തീരൂ.'

ഇസ്രായേല്‍ വിദേശകാര്യമന്ത്രി സിപി ലിവ്നി (ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കെയ്റോയില്‍ പറഞ്ഞത്): 'ഗസ്സയിലെ സ്ഥിതിഗതികള്‍ ഫലസ്തീന്‍ രാഷ്ട്രസംസ്ഥാപനത്തിന് വിഘാതമാണ്. ഞങ്ങളുടെ സമാധാനവാഞ്ചക്കര്‍ഥം ഇതിന് ശേഷവും ഈ അവസ്ഥ തുടരാന്‍ അനുവദിക്കുമെന്നല്ലെന്ന് ഹമാസ് മനസിലാക്കണം. അതായത്, ഗസ്സയിലെ സ്ഥിതി മാറാന്‍ പോകുന്നു.'




പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ: 'ഗസ്സയിലും ഇസ്രായേലിലും സിവിലിയന്‍മാര്‍ക്ക് ജീവഹാനി സംഭവിക്കുന്നത് എന്നെ ഉത്കണ്ഠാകുലനാക്കുന്നു. ജനുവരി 20ന് ശേഷം ഈ പ്രശ്നത്തില്‍ ഞാന്‍ കൂടുതല്‍ പറയാം.'




സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രി സഊദ് അല്‍ഫൈസല്‍: 'രക്ഷാസമിതി നമ്മുടെ പ്രശ്നങ്ങളില്‍ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരവാദിത്തത്തോടെ ഗൗരവപുര്‍വമായ സമീപനം സ്വീകരിക്കണം. ഇല്ലെങ്കില്‍ നമുക്ക് തന്നെ സ്വയം തീരുമാനങ്ങളെടുക്കേണ്ടിവരും, ഏറ്റെടുക്കേണ്ടിവരും.'

അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസ: 'ഗസ്സ ആക്രമണം അന്താരാഷ്ട്ര മാനവിക നിയമങ്ങള്‍ക്കും ജനീവ കരാറിനും അന്താരാഷ്ട്ര മര്യാദകള്‍ക്കും നിരക്കാത്ത കുറ്റമാണ്. ഗസ്സയുടെ സ്ഥിതി നാണക്കേടുണ്ടാക്കുന്നതാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ വൈകല്യം വിളിച്ചോതുന്നതാണ് ഈ നിസംഗത.'

അതിര്‍ത്തി തുറക്കാന്‍ പ്രേരിപ്പിക്കണമെന്ന് മിസ്സിസ് മുബാറകിനോട് നജാദിന്‍റെ പത്നി

തെഹ്റാന്‍: ഗസ്സയും ഈജിപ്തും അതിരിടുന്ന റഫാ അതിര്‍ത്തി കവാടം സ്ഥായിയായി തുറക്കാന്‍ ഈജിപ്ത് പ്രസിഡന്‍റ് ഹുസ്നി മുബാറകിനെ പ്രേരിപ്പിക്കണമെന്ന് പത്നി സൂസന്‍ മുബാറകിന് ഇറാന്‍ പ്രസിഡന്‍റ് അഹ് മദി നജാദിന്‍റെ പത്നി അഅസം സാദാത്തിന്‍റെ ഉപദേശം. സൂസന് അയച്ച കത്തിലാണ് ഇറാന്‍ പ്രഥമവനിത നിര്‍ദേശം മുന്നോട്ടുവെച്ചത്. അതിര്‍ത്തി തുറന്ന് ഫലസ്തീനികളുടെ ദുരിതത്തിന് ആശ്വാസം പകരാന്‍ പ്രേരിപ്പിക്കുന്ന പക്ഷം അത് ദൈവിക അനുഗ്രഹത്തിനിടയാക്കും. മറിച്ചാണെങ്കില്‍ വലിയൊരവസരം നഷ്ടപ്പെടുത്തലാകുമതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

ഇസ്രായേല്‍ പരാജയപ്പെട്ടു- ഹനിയ്യ


ഗസ്സ: മൂന്നാഴ്ച തുടര്‍ച്ചയായ ആക്രമണമഴിച്ചുവിട്ടിട്ടും ഇസ്രായേലിന് വിജയം നേടാനാവാത്തത് പോരാളികളുടെ വിജയമാണെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ. ഫലസ്തീനികളെ കീഴടക്കുന്നതിലും ലക് ഷ്യം നേടുന്നതിലും ഇസ്രായേല്‍ അമ്പേ പരാജയപ്പെട്ടതായി ഹനിയ്യ പറഞ്ഞു. നിബന്ധനകള്‍ക്ക് വിധേയമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഉത്തരവാദിത്തപൂര്‍ണവും യുക്തവുമായ തീരുമാനമാണെന്ന് ഹനിയ്യ വിശേഷിപ്പിച്ചു.

Sunday, January 18, 2009

ഇസ്രായേല്‍ സേന പിന്‍മാറ്റം തുടങ്ങി


ഗസ്സയില്‍ നിന്ന് മടങ്ങുന്ന ഇസ്രായേലി സൈനികവാഹനം

ദോഹ: 22 ദിവസത്തെ ആക്രമണത്തിന് ശേഷം ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രായേല്‍ ഘട്ടംഘട്ടമായി പിന്‍മാറും. എത്രയുംവേഗം സൈനിക പിന്‍മാറ്റമുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ആദ്യഘട്ടം ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ അറീയിച്ചു. എന്നാല്‍ പിന്‍മാറ്റം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, കരുതല്‍ സേന ഗസ്സയില്‍ തുടരാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച(ജനു.18) പുലര്‍ച്ചെ രണ്ട് മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അതിന് ശേഷവും ഇസ്രായേലി ഹെലികോപ്റ്റര്‍ തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസ് പട്ടണത്തിലെ സയന്‍സ് ആന്‍റ് ടെക്നോളജി കോളജിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ പ്രഖ്യാപനത്തിന് പന്ത്രണ്ട് മണിക്കൂര്‍ ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഹമാസടക്കമുള്ള ചെറുത്തുനില്പ് സംഘടനകള്‍ ഒരാഴ്ചക്കകം സൈന്യം പിന്‍മാറിയില്ലെങ്കില്‍ റോക്കറ്റാക്രമണം പുനരാരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരാഴ്ചക്കകം ഇസ്രായേല്‍ പിന്‍മാറിയാല്‍ വെടിനിര്‍ത്തലെന്ന് ഹമാസ്

ഇസ്രായേല്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിക്കുന്നു
ഗസ്സ: ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തിയതിന് പിറകെ ഹമാസടക്കമുള്ള ഫലസ്തീന്‍ ചെറുത്തുനില്പ് പോരാളികളും വെടിനിര്‍ത്തി. ഗസ്സയില്‍ നിന്ന് പൂര്‍ണമായി പിന്‍മാറാന്‍ ഇസ്രായേല്‍ സേനക്ക് ഒരാഴ്ച സാവകാശം പ്രഖ്യാപിച്ച ഹമാസ്, സൈന്യം പിന്‍മാറാത്ത പക്ഷം വെടിനിര്‍ത്തലിനില്ലെന്ന് പ്രഖ്യാപിച്ചു. താല്‍കാലിക വെടിനിര്‍ത്തലിന് ഒരാഴ്ചക്കകം പിന്‍മാറ്റമെന്ന നിബന്ധനയാണ് അധിനിവേശസേനക്ക് മുമ്പില്‍ വെക്കാനുള്ളതെന്ന് ഹമാസ് വക്താവ് അയ്മന്‍ ത്വാഹാ റോയിട്ടേഴ്സിനോട് പറഞ്ഞു. ദുരിതാശ്വാസസഹായം ഗസ്സയിലെത്താന്‍ അതിര്‍ത്തികള്‍ തുറക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സൈനിക പിന്‍മാറ്റത്തിന് സമയക്രമം നിശ്ചയിച്ചിട്ടില്ലെന്ന്, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍റെ അഭ്യര്‍ഥന തള്ളിക്കൊണ്ട് നടത്തിയ പ്രസ്താവനയില്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ഫലസ്തീന്‍ പക്ഷം വെടിനിര്‍ത്തല്‍ സ്ഥിരീകരിക്കാതെ പിന്‍മാറ്റമില്ലെന്ന് വക്താവ് സൂചിപ്പിച്ചു.

അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ ശേഷം ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്ത് തുടങ്ങിയതോടെ മരണസംഖ്യ 2300നടുത്തെത്തി. ഇതുവരെ 95 മൃതദേഹങ്ങളാണ് കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തത്.

ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തി; സയണിസ്റ്റ് തന്ത്രത്തിന്‍റെ പരാജയമെന്ന് പോരാളി സംഘടനകള്‍

ഗസ്സ: ഗസ്സ മുനമ്പില്‍ 22 ദിവസത്തെ കിരാതമായ ആക്രമണത്തിന് ശേഷം ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണി മുതലാണ് അധിനിവേശ സേന വെടിനിര്‍ത്തിയത്. ഹമാസിന് ശക്തമായ തിരിച്ചടി നല്‍കിയ ആക്രമണം ലക് ഷ്യം കണ്ടതായി ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ട് അവകാശപ്പെട്ടു. വെടിനിര്‍ത്തിയെങ്കിലും സേന ഗസ്സയില്‍ നിന്ന് പിന്‍മാറിയിട്ടില്ല. അധിനിവേശസേന ഗസ്സയില്‍ നിന്ന് പിന്‍വാങ്ങുകയും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്യാതെ റോക്കറ്റാക്രമണം നിര്‍ത്തില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഇസ്രായേല്‍ സേന ഗസ്സയില്‍ തുടരുന്നത് യുദ്ധസമാനമാണ്. ആയുധശക്തി ഉപയോഗിച്ച് ജനങ്ങളെ കൂട്ടക്കൊല ചെയ്ത് ചെറുത്തുനില്പ് പോരാട്ടങ്ങളെ തകര്‍ക്കാമെന്ന വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് ഏകപക്ഷീയ വെടിനിര്‍ത്തലിന് ഇസ്രായേലിനെ നിര്‍ബന്ധിതമാക്കിയതെന്ന് ഹമാസടക്കമുള്ള പോരാളിഗ്രൂപ്പുകള്‍ അഭിപ്രായപ്പെട്ടു. 2006ല്‍ ലബനാനുമായുള്ള സംഘര്‍ഷത്തില്‍ ഹിസ്ബുല്ലയില്‍ നിന്നേറ്റ തിരിച്ചടിക്ക് ശേഷം ഇസ്രായേല്‍ നേരിടുന്ന സൈനിക പ്രതിസന്ധിയാണിപ്പോഴത്തേത്. ഏറെക്കാലമായി ഹമാസ് ബന്ദിയാക്കിയ ഗലാദ് ശാലിത്വിന്‍റെ മോചനക്കാര്യത്തില്‍ നേട്ടമുണ്ടാക്കാനോ ഹമാസിന്‍റെ ശക്തിയും വീര്യവും കെടുത്താനോ മൂന്നാഴ്ചത്തെ സയണിസ്റ്റ് കടന്നാക്രമണത്തിനായില്ല. കൊല്ലപ്പെട്ട 1210 പേരില്‍ ഹമാസ് പോരാളികള്‍ തുലോംകുറവാണ്. 425ഓളം കുട്ടികളും നൂറിലേറെ സ്ത്രീകളുമടക്കം സിവിലിയമാരാണ് വധിക്കപ്പെട്ടവരിലധികവും.
ഹമാസിനെ തകര്‍ക്കുകയെന്ന ലക് ഷ്യത്തോടെ ആരംഭിച്ച യുദ്ധത്തിന്‍റെ ഫലം മറിച്ചാണെന്നാണ് വിലയിരുത്തല്‍. അഭയാര്‍ഥി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ സ്കൂളുകള്‍ക്കും മറ്റ് സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ക്രൂരമായ ആക്രമണം നടത്തിയ ഇസ്രായേലിന് ഹമാസിന്‍റെ ഏതാനും പ്രധാനനേതാക്കളെ വധിച്ചതൊഴിച്ചാല്‍ കാര്യമായ പരിക്കേല്പിക്കാനായില്ല. മൂന്ന് യു.എന്‍ സ്കൂളുകള്‍ക്ക് നേരെ ആക്രമണം നടത്തിയതും വൈറ്റ് ഫോസ്ഫറസ് അടക്കമുള്ള നിരോധിത രാസായുധങ്ങള്‍ പ്രയോഗിച്ചതും ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം ലോകമെങ്ങും ആളിക്കത്തിച്ചു. 22 ദിവസത്തിനിടെ അറബ്, പാശ്ചാത്യ ലോകത്ത് ഹമാസിന്‍റെ ജനപിന്തുണ വര്‍ധിച്ചപ്പോള്‍, നാല് രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം വിഛേദിക്കുകയുണ്ടായി. വെനിസ്വേല, ബൊളീവിയ, ഖത്തര്‍, മൗറിത്താനിയ എന്നീ രാജ്യങ്ങളാണ് ജൂതരാഷ്ട്രവുമായി ബന്ധം വിഛേദിച്ചത്. സിറിയയുമായി ആരംഭിച്ചിരുന്ന സമാധാന ചര്‍ച്ചകള്‍ക്ക് വിരാമമിടാനും തുര്‍ക്കിയുമായി രൂപപ്പെട്ടുവന്ന മികച്ചബന്ധം താറുമാറാകാനും ഇസ്രായേലിന്‍റെ ആക്രമണം കാരണമായി. ചുരുങ്ങിയത് പതിനഞ്ചിലധികം ഇസ്രായേല്‍ സൈനികരെ വധിച്ചതായി അല്‍ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെടുന്നു. നൂറോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഏതാനും ടാങ്കുകള്‍ തര്‍ക്കപ്പെടുകയും ചെയ്തു. ഗസ്സ നഗരത്തിലേക്ക് കടന്നുകയറാനും ആധിപത്യം നേടാനുമുള്ള അധിനിവേശശ്രമം പോരാളികള്‍ കനത്തപോരാട്ടത്തിലൂടെ വിഫലമാക്കുകയായിരുന്നു. അതിനിടെ, ഇസ്രായേല്‍ വെടിനിര്‍ത്തിയ ശേഷവും ഹമാസ് റോക്കറ്റാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തികള്‍ തുറക്കുക, ഉപരോധം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത ഒരു വെടിനിര്‍ത്തല്‍ കരാറിനും ഹമാസ് തയാറല്ല.

Thursday, January 15, 2009

സഈദ് സിയാമിന് രക്തസാക്ഷിത്വം; മരണം 1095


ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തിന്‍റെ ഇരുപതാം ദിനം (വ്യാഴം) മുതിര്‍ന്ന ഹമാസ് നേതാവും ഫലസ്തീന്‍ മുന്‍ആഭ്യന്തര മന്ത്രിയുമായ സഈദ് സിയാമിന് രക്തസാക്ഷിത്വം. ഇസ്രായേലി പോര്‍ വിമാനങ്ങള്‍ ഗസ്സ നഗരത്തിലെ വീടിന് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ സിയാമും സഹോദരനും മകനും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു. സഈദിന്‍റെ സഹോദരന്‍ ഇയാദ് അടക്കം കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി ഗസ്സയിലെ അല്‍ശിഫാ ആശുപത്രി വൃത്തങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഹമാസിന്‍റെ മുതിര്‍ന്ന അഞ്ച് നേതാക്കളിലൊരാളാണ് സഈദ്. ഇരുപത് ദിവസത്തെ ആക്രമണത്തിനിടെ ഹമാസിന് നഷ്ടപ്പെടുന്ന പ്രധാന നേതാവാണ് ഇദ്ദേഹം. ഹമാസ് നിയന്ത്രണത്തിലുള്ള പോലിസ് വിഭാഗത്തിന്‍റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1095 കവിഞ്ഞു. അയ്യായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്.

Wednesday, January 7, 2009

ഇസ്രായേല്‍ അംബാസഡറെ വെനിസ്വേല പുറത്താക്കി

ഇസ്രായേല്‍ അംബാസഡറെയും എംബസി ഉദ്യോഗസ്ഥരെയും പുറത്താക്കാന്‍ വെനിസ്വേല തീരുമാനിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചും ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് ഹ്യൂഗോ ഷാവേസിന്‍റെ കരഘോഷങ്ങള്‍ക്കിടെ വെനിസ്വേലന്‍ വിദേശകാര്യമന്ത്രി നികോളാസ് മാഡ്യുരൊ മോറസ് അറിയിച്ചു. ഇസ്രായേല്‍ പ്രതിനിധികള്‍ വെനിസ്വേലയില്‍ വെറുക്കപ്പെട്ടവരാണെന്ന് മന്ത്രി പറഞ്ഞു. ഗസ്സയില്‍ വംശഹത്യക്ക് നേതൃത്വം ന‍ല്‍കുന്ന ഇസ്രായേല്‍ പ്രസിഡന്‍റ് ഷിമോണ്‍ പെരസിനെയും സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്‍റ് ജോര്‍ജ് ബുഷിനെയും അന്താരാഷ്ട്ര നീതിന്യായ കോടതി വിചാരണ ചെയ്യണമെന്ന് വെനിസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് ആവശ്യപ്പെട്ടു. നിരപരാധികളെ കൊന്നൊടുക്കുന്ന ഭരണകൂടത്തിനെതിരെ ഇസ്രായേല്‍ ജനത കലാപത്തിനിറങ്ങണമെന്ന് ഷാവേസ് ആഹ്വാനം ചെയ്തു. നിരായുധരായ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ഉറങ്ങിക്കിടക്കുന്നവരെയും ആക്രമിക്കുന്ന ഇസ്രായേല്‍ സേന ലോകത്തെ ഏറ്റവും വലിയ ഭീരുക്കളാണെന്ന് ഷാവേസ് വിശേഷിപ്പിച്ചു.

വെടിനിര്‍ത്തല്‍: ധാരണയായില്ലെന്ന് ഇസ്രായേല്‍; അന്താരാഷ്ട്ര സേന സ്വീകാര്യമല്ലെന്ന് ഹമാസ്

ജറൂസലം: പ്രാദേശികസമയം ഉച്ചക്ക് ഒരുമണി മുതല്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് താല്‍കാലികമായി വെടിനിര്‍ത്തിയ അധിനിവേശസേന ആക്രമണം പുനരാരംഭിച്ചു. ഇസ്രായേലും ഫലസ്തീന്‍ പക്ഷവും വെടിനിര്‍ത്തല്‍ ധാരണയായെന്ന ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സാര്‍കോസിയുടെ പ്രസ്താവനക്കിടെയാണ് ആക്രമണം പുനരാരംഭിച്ചത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ധാരണയായിട്ടില്ലെന്നും ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. ഹമാസിനെ നിരായുധീകരിക്കാനുള്ള വ്യവസ്ഥകളില്ലാത്ത ഒരു വെടിനിര്‍ത്തല്‍ കരാറിനും ഒരുക്കമല്ലെന്ന് ഇസ്രായേല്‍ ഫ്രഞ്ച് പ്രസിഡന്‍റിനെ നേരത്തെ അറിയിച്ചിരുന്നു. അതിനിടെ ഗസ്സയിലെ ജനവാസകേന്ദ്രങ്ങളില്‍ സൈനിക കടന്നുകയറ്റത്തിന് നിര്‍ദേശം നല്‍കുന്നകാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഇസ്രായേല്‍ മന്ത്രിസഭ നീട്ടിവെച്ചു. ആക്രമണത്തിന്‍റെ മൂന്നാം ഘട്ടം സംബന്ധിച്ച ഉത്തരവ് അനിശ്ചിതമായി നീട്ടിയതായി ഇസ്രായേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഉസാമ ഹംദാന്‍
അതേസമയം, ഈജിപ്തിന്‍റെ വെടിനിര്‍ത്തല്‍ പാക്കേജ് പഠിച്ചുവരികയാണെന്നും ധാരണയായിട്ടില്ലെന്നും ഹമാസ് വ്യക്തമാക്കി. ഉപരോധം പിന്‍വലിക്കുക, ഇസ്രായേല്‍ ആക്രമണം നിര്‍ത്തുക, റഫാ അടക്കം എല്ലാ അതിര്‍ത്തികളും തുറക്കുക എന്നിവ ഉറപ്പുതരാത്ത വെടിനിര്‍ത്തല്‍ സ്വീകാര്യമല്ലെന്നാണ് ഹമാസ് നിലപാട്. അധിനിവേശം തുടരുവോളം ചെറുത്തുനില്പ് തുടരുമെന്ന് ഹമാസ് നേതാവ് അബൂമര്‍സൂഖ് പറഞ്ഞു. അധിനിവേശവിരുദ്ധസമരം ഫലസ്തീനികളുടെ നിയമപരമായ അവകാശമാണ്. അത് ഇല്ലാതാക്കാന്‍ ഒരു കരാറിനും നിയമത്തിനും സാധ്യമല്ല. അതിനാല്‍ ശാശ്വത വെടിനിര്‍ത്തല്‍ നിലനില്‍ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സേനയെ ഗസ്സയില്‍ വിന്യസിക്കണമെന്ന നിര്‍ദേശം ചര്‍ച്ചക്കെടുക്കാന്‍ പോലും സന്നദ്ധമല്ലെന്ന് ലബനാനിലെ ഹമാസ് നേതാവ് ഉസാമ ഹംദാന്‍ വ്യക്തമാക്കി. ഇത്തരം അന്താരാഷ്ട്ര ക്രമസമാധാനസേനകള്‍ അധിനിവേശശക്തിയെ സംരക്ഷിക്കുന്നതും ഇരകളെ പ്രതിരോധിക്കാത്തതുമാണെന്ന് ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രനിരീക്ഷണസേന എന്നത് അധിനിവിഷ്ട സമൂഹങ്ങള്‍ക്കെതിരായ കെണിയാണ്. ഫലസ്തീനിലെ മുഴുവന്‍ പോരാളി ഗ്രൂപ്പുകളും അന്താരാഷ്ട്ര സേനാ നിര്‍ദേശത്തിന് തീര്‍ത്തും എതിരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സയില്‍ ഇന്ന് ചുരുങ്ങിയത് പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ മരണ സംഖ്യ 690 ആയി. മൂവായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരില്‍ മുപ്പത് ശതമാനവും കുട്ടികളാണ്.

വെടിനിര്‍ത്തലിന് ധാരണയായെന്ന് സാര്‍കോസി


പാരീസ്: പന്ത്രണ്ട് ദിവസമായി ഇസ്രായേല്‍ ഗസ്സയില്‍ തുടരുന്ന ആക്രമണത്തിന് വിരാമമാകുന്നു. ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രായേലും ഫലസ്തീന്‍ പക്ഷവും അംഗീകരിച്ചതായി ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സാര്‍കോസിയുടെ കാര്യാലയം പ്രസ്താവനയില്‍ അറിയിച്ചു. ഈജിപ്തിലെ ശറമുശ്ശൈഖില്‍ കഴിഞ്ഞരാത്രി നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി പ്രസ്താവനയില്‍ പറഞ്ഞു. എത്രയും വേഗം ഇത് നടപ്പാക്കി ഗസ്സക്കാരുടെ ദുരിതത്തിന് അറുതിവരുത്തണമെന്ന് സര്‍കോസി ആവശ്യപ്പെട്ടു.
ഇന്ന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഇസ്രായേല്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായമെത്തിക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ സമയത്ത് റോക്കറ്റാക്രമണം നിര്ത്തിയതായി ഹമാസും പ്രഖ്യാപിച്ചിരുന്നു.

Tuesday, January 6, 2009

ഇപ്പോഴത്തെ ഗസ്സ ഇതാണ്!

സ്കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം: 44 മരണം

ഗസ്സ: ഐക്യരാഷ്ട്രസഭാ ഏജന്‍സിക്ക് കീഴിലുള്ള ഗസ്സയിലെ സ്കൂളിന് നേരെ ഇസ്രായേല്‍ സേന നടത്തിയ കനത്ത ആക്രമണത്തില്‍ ചുരുങ്ങിയത് 44 പേര്‍ കൊല്ലപ്പെട്ടു. നാല്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തവരിലധികവും കുട്ടികളാണ്. വടക്കന്‍ ഗസ്സയിലെ ജബലിയാ അഭയാര്‍ഥി ക്യാമ്പിലെ അല്‍ഫാഖൂറ സ്കൂളിന് നേരെ അധിനിവേശ സേന വിവേചനരഹിതമായി ഷെല്ലാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്കൂളില്‍ അഭയം തേടിയ നൂറുകണക്കിനാളുകള്‍ സംഭവസമയത്തവിടെയുണ്ടായിരുന്നു. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഏജന്‍സി(UNRWA)യുടെ കീഴിലുള്ളതാണീ സ്കൂള്‍.
ഷെല്‍ വര്‍ഷമേറ്റ് കുട്ടികളുടെയും മറ്റു മൃതദേഹങ്ങള്‍ ചിതറിക്കിടന്നു. സ്കൂള്‍ പരിസരത്ത് രക്തം തളംകെട്ടിനിന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് അധിനിവേശ സേനഈവിടെ ചെയ്തുകൂട്ടിയത്. ഇതോടെ ഇന്ന് കൊല്ലപ്പെട്ട ഗസ്സക്കാരുടെ എണ്ണം 85 ആയി. കര ആക്രമണം തുടങ്ങിയ ശേഷം 205 പേരാണ് കൊല്ലപ്പെട്ടത്. പതിനൊന്ന് ദിവസമായി തുടരുന്ന നിഷ്ഠൂര ആക്രമണത്തില്‍ ഇതുവരെ 645 പേര്‍ കൊല്ലപ്പെട്ടു. മൂവായിരത്തോളമാളുകള്‍ക്ക് പരിക്കേറ്റു.

അതേസമയം, ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സമ്മതിച്ചു. എന്നാല്‍ ഇവര്‍ കൊല്ലപ്പെട്ടത് പോരാളികളുടെ പ്രത്യാക്രമണത്തിലല്ലെന്നാണ് തെല്‍അവീവിന്‍റെ വാദം.





21 ഇസ്രായേല്‍ സൈനികരെ വധിച്ചെന്ന് ഹമാസ്; നാവികാക്രമണവുമായി ഇസ്രായേല്‍

ഗസ്സ: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നു. ഫലസ്തീന്‍ പക്ഷത്ത് മരണസംഖ്യ 592 ആയി ഉയര്‍ന്നു. മൂവായിരത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ കിഴക്കന്‍ ഗസ്സയില്‍ അധിനിവേശസേന നടത്തിയ ഷെല്‍വര്‍ഷത്തില്‍ ഒരുകുടുംബത്തിലെ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അല്‍ബുറൈജ് ഹോള്‍സെയില്‍ മാര്‍ക്കറ്റിന് നേരെയും ഇരുപത്തഞ്ചിലധികം വീടുകള്‍ക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായി. ഇസ്രായേല്‍ കപ്പലുകളില്‍ നിന്ന് റോക്കറ്റാക്രമണം തുടങ്ങിയിട്ടുണ്ട്. പത്ത് പേര്‍ കപ്പലില്‍ നിന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഖാന്‍ യൂനുസ് പട്ടണത്തിന് നേരെ അധിനിവേശസൈന്യം ആക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലേക്ക് ഇരച്ചുകയറിയ ടാങ്കുകള്‍ രൂക്ഷമായ ആക്രമണമഴിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പതിനൊന്ന് ദിവസത്തെ ആക്രമണത്തിലൂടെ ഗസ്സയെ രണ്ടായി വിഭജിച്ചതായി ഇസ്രായേല്‍ അവകാശപ്പെടുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം യുദ്ധം മുന്നോട്ടുനീങ്ങുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബറാക് പറഞ്ഞു. എന്നാല്‍ മൃഗീയ നടപടികള്‍ കൊണ്ട് തങ്ങളുടെ നിശ്ചയദാര്‍ഢ്യം കെടുത്താന്‍ അധിനിവേശശക്തിക്കാകില്ലെന്നും ഇസ്രായേല്‍ ഖേദിക്കേണ്ടിവരുമെന്നും ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ പ്രതികരിച്ചു. വെടിനിര്‍ത്തല്‍ പദ്ധതിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഈജിപ്തിന്‍റെ ക്ഷണം സ്വീകരിച്ച ഹമാസിന്‍റെ രണ്ട് പ്രതിനിധികള്‍ കെയ്റോയില്‍ ചര്‍ച്ചക്കെത്തിയിട്ടുണ്ട്.
പരിക്കേറ്റ അധിനിവേശ ഭടന്‍

അതേസമയം, ശക്തമായി തിരിച്ചടിക്കുന്നതായി ഹമാസ് പറഞ്ഞു. ഇതുവരെ ഇരുപത്തൊന്ന് അധിനിവേശസൈനികരെ വധിച്ചതായി ഹമാസിന്‍റെ സൈനികവിഭാഗമായ ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു. 79 സൈനികര്‍ക്ക് പരിക്കേല്പിച്ചതായും ബ്രിഗേഡ് അറിയിച്ചു. എന്നാല്‍ ആറ് സൈനികര്‍ മാത്രമാണ് വധിക്കപ്പെട്ടതെന്ന് ഇസ്രായേല്‍ പറയുന്നു. 48 ഭടന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ ടിവി ചാനല്‍-2 റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഭടന്‍മാര്‍ ടാങ്കില്‍ നിന്നുള്ള അബദ്ധവെടിയില്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രായേല്‍ വിശദീകരണം. എന്നാല്‍ ഇവരെ പോരാളികള്‍ വകവരുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വീടുകള്‍ കയറിയിറങ്ങി ആക്രമണം നടത്തിയ സൈനികരെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ ബോംബ് സ്ഫോടനം നടത്തി പോരാളികള്‍ വധിക്കുകയായിരുന്നു.( ഇസ്രായേലിന്‍റെ ഔദ്യോഗിക ഭാഷ്യം മാത്രമാണ് കേരളത്തിലേതടക്കമുള്ള മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.)