Monday, October 27, 2008

പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് സിനിമ 'സമാധാന ദൂതന്‍'

ഒസ്കാര്‍ സഗ്ബി
ദുബൈ: പ്രവാചകന്‍ മുഹമ്മദിന്‍റെ ജീവിതത്തെ അധികരിച്ച് സിനിമ നിര്‍മിക്കുന്നു. അറബ് വംശജരായ അമേരിക്കന്‍ സിനിമാ പ്രവര്‍ത്തകരാണ് സംരംഭത്തിന് പിന്നില്‍. 'സമാധാനദൂതന്‍' ( ദി മെസഞ്ചര്‍ ഓഫ് പീസ് ) എന്നാണ് മുസ്തഫാ അഖാദിന്‍റെ 'ദി മെസേജി'ന് ശേഷം പ്രവാചകനെ കുറിച്ച ചിത്രത്തിന്‍റെ പേര്. ഡിസംബറില്‍ ചിത്രീകരണമാരംഭിച്ച് 2009 അവസാനത്തോടെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ ഒസ്കാര്‍ സഗ്ബി വെളിപ്പെടുത്തി. ലബനീസ് വംശജനായ ക്രിസ്ത്യാനിയാണദ്ദേഹം. പ്രമുഖ നിര്‍മാതാവ് സുബ്ഹിയ അബുല്‍ ഹൈജയാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍. പ്രമുഖ ഹോളിവുഡ് സംവിധായകന്‍ റംസി തോമസിന്‍റേതാണ് തിരക്കഥ. 'ബോയിലിങ് പോയന്‍റ്' അടക്കമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. 'മെസേജി'ന്‍റെ പിന്നണിയിലും റംസി ഉണ്ടായിരുന്നു.


ഇസ്ലാം സമാധാനത്തിന്‍റേതാണെന്ന സന്ദേശമാണ് ചിത്രത്തിലൂടെ നല്‍കാനുദ്ദേശിക്കുന്നത്. മുഹമ്മദ് നബിയെ സിനിമയില്‍ ചിത്രീകരിക്കില്ലെന്ന് സഗ്ബി വ്യക്തമാക്കി. ചരിത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നതാവും ചിത്രം. ഇസ്ലാമിക പണ്ഡിതന്‍മാരുടെ സംഘം ചിത്രീകരണത്തിന്‍റെ ഓരോ ഘട്ടവും നിരീക്ഷിക്കും. അഭിനേതാക്കളെ നിശ്ചയിച്ചിട്ടില്ല. അറബ് സിനിമയില്‍ നിന്നുള്ള പ്രമുഖര്‍ ചിത്രത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഗള്‍ഫിലും മൊറോക്കോ അടക്കമുള്ള അറബ് രാജ്യങ്ങളിലുമായി ചിത്രീകരിക്കുന്ന സമാധാനദൂതന്‍ ഇംഗ്ലീഷിലാണ് ആദ്യം പുറത്തിറങ്ങുക. പിന്നീട് അറബി അടക്കമുള്ള പ്രമുഖ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


1977ല്‍ മുസ്തഫാ അഖാദ് സംവിധാനം ചെയ്ത 'ദി മെസേജ്' ആണ് പ്രവാചകനെ കുറിച്ച ശ്രദ്ധേയമായ ആദ്യ സിനിമ. അതിന്‍റെ തുടര്‍ച്ചയുണ്ടാവണമെന്ന് അഖാദിന്‍റെ സഹപ്രവര്‍ത്തകരായിരുന്ന 'സമാധാനദൂത'ന്‍റെ പിന്നണി പ്രവര്‍ത്തകരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അഖാദിന്‍റെ കാലത്ത് തന്നെ അത് നിര്‍വഹിക്കണമെന്ന ആഗ്രഹം പൂവണിഞ്ഞില്ല. 2005ല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ അറുപതിലധികം പേരുടെ ജീവനപഹരിച്ച സ്ഫോടനത്തില്‍ അഖാദും കൊല്ലപ്പെടുകയായിരുന്നു.


അവലംബം: അല്‍അറബിയ്യ

Tuesday, October 21, 2008

ഫലസ്തീനില്‍ സഖ്യസര്‍ക്കാരിന് സാധ്യത തെളിയുന്നു

ഗസ്സ: ഫലസ്തീനില്‍ സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കപ്പെടാന്‍ സാധ്യതയേറി. ഇത് സംബന്ധിച്ച ഈജിപ്തിന്‍റെ നിര്‍ദേശം ഹമാസ് തത്വത്തില്‍ അംഗീകരിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സഖ്യസര്‍ക്കാര്‍ രൂപവത്കരണ പദ്ധതി അംഗീകരിക്കുന്നതായും ഒരിക്കലും തള്ളിക്കളയില്ലെന്നും ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം വ്യക്തമാക്കി. ഹമാസും ഫതഹുമുള്‍പ്പെടെ വിവിധ സംഘടനകളുമായി ഈജിപ്ത് നടത്തുന്ന ചര്‍ച്ചയുടെ അടുത്ത ഘട്ടം അടുത്തമാസം ഒമ്പതിന് കെയ്റോയില്‍ നടക്കാനിരിക്കേ പ്രതീക്ഷയുണര്‍ത്തുന്നതാണ് ഈ പ്രസ്താവന. സഖ്യസര്‍ക്കാര്‍ ഉടന്‍ രൂപവത്കരിക്കപ്പെടുമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ ഈയിടെ ദോഹയില്‍ പ്രസ്താവിച്ചിരുന്നു.

അതേസമയം ചില ഉറപ്പുകള്‍ ലഭിക്കേണ്ടതുണ്ടെന്ന് ബര്‍ഹൂം പറഞ്ഞു. ഈജിപ്ത് മുന്നോട്ട് വെച്ച പദ്ധതി വിജയിപ്പിക്കാന്‍ ഹമാസ് ആഗ്രഹിക്കുന്നു. എന്നാല്‍ ചില വിഷയങ്ങള്‍ വിശദീകരിക്കപ്പെടേണ്ടതുണ്ട്. സഖ്യസര്‍ക്കാര്‍ രൂപവത്കരണം, സുരക്ഷാ വിഭാഗങ്ങളുടെ പുന:സംവിധാനം, പ്രസിഡന്‍റ്- പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകള്‍, ഫലസ്തീന്‍ വിമോചന സംഘടന ( പി.എല്‍.ഒ ) വികസിപ്പിക്കല്‍ എന്നിവ മുഖ്യ അജണ്ടയായുള്ള നാല് പേജ് വരുന്ന അനുരഞ്ജന പദ്ധതി ഈജിപ്ത് ഫലസ്തീന്‍ കക്ഷികള്‍ക്ക് സമര്‍പ്പിച്ചിരുന്നു.