Saturday, December 6, 2008

റാശിദുല്‍ ഗനൂശിക്ക് ഹജ്ജ് വിസ നിഷേധിച്ചു


ദോഹ: പ്രമുഖ ഇസ്ലാമിക ചിന്തകനും തുനീഷ്യയിലെ നിരോധിത അന്നഹ്ദ ഇസ്ലാമിക് മൂവ്മെന്‍റ് അധ്യക്ഷനുമായ ശൈഖ് റാശിദുല്‍ ഗനൂശിയുടെ ഹജ്ജ് മോഹം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പൂവണിഞ്ഞില്ല. ലണ്ടനില്‍ പ്രവാസജീവിതം നയിക്കുന്ന ഗനൂശിയുടെ ഹജ്ജ് വിസ അപേക്ഷ അധികൃതര്‍ തള്ളുകയായിരുന്നു. സൗദി അധികൃതരുടെ തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച അദ്ദേഹം, തുനീഷ്യന്‍ സര്‍ക്കാരിന്‍റെ സമ്മര്‍ദ തന്ത്രമാണിതിന് പിന്നിലെന്ന് ആരോപിച്ചു.
നിയമപരമായ മാര്‍ഗത്തിലൂടെ അപേക്ഷ നല്‍കി കാത്തിരുന്ന തനിക്ക് എംബസി വിസ നിഷേധിക്കുകയായിരുന്നുവെന്ന് ഗനൂശി പറഞ്ഞു. സൗദിക്ക് അനഭിമതരായ പരിഷ്കരണ നേതാക്കള്‍ സംബന്ധിക്കുന്ന ചില പരിപാടികളില്‍ ഗനൂശി പങ്കെടുത്തതും സൗദിയുടെ തീരുമാനത്തെ സ്വാധീനിച്ചേക്കാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.ഇസ്ലാമിക ലോകത്തിന്‍റെ ഐക്യം വിളംബരം ചെയ്യുന്ന ഹജ്ജ് വേളയില്‍ കേവല രാഷ്ട്രീയ പരിഗണനകള്‍ക്ക് സ്ഥാനം നല്‍കരുതെന്ന് ഗനൂശി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷവും ഗനൂശിക്ക് ഹജ്ജ് നിര്‍വഹിക്കാനായിരുന്നില്ല. ഹജ്ജ് വിസ ലഭിച്ച് ജിദ്ദ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സൗദി അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.
അവലംബം: ഇസ്ലാം ഓണ്‍ലൈന്‍
ഗനൂശിയെ കുറിച്ച് കൂടുതല്‍ അറിയാന്‍: http://ml.wikipedia.org/wiki/%E0%B4%B1%E0%B4%BE%E0%B4%B6%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%97%E0%B4%A8%E0%B5%82%E0%B4%B6%E0%B4%BF

1 comment:

മിഡിലീസ്റ്റ് ന്യൂസ് said...

@ Qaem bi Al Qist,
ഹിജാസിന്‍റെ ഭരണം നടത്തുന്നവര്‍ക്ക് ഗനൂശിയുടെ ഹജ്ജ് തടയണമെന്ന് ഉദ്ദേശ്യമുണ്ടോ എന്ന് തറപ്പിച്ച് പറയാനാവുമോയെന്നറിയില്ല. എന്തുതന്നെയായാലും നന്നെച്ചുരുങ്ങിയത് ഗനൂശിയുടെ സ്വസ്ഥമായ പ്രവര്‍ത്തനങ്ങളും യാത്രകളും തടസപ്പെടുത്തുകയെന്ന തുനീഷ്യന്‍ സ്വേഛാധിപത്യ ഭരണകൂട അജണ്ടക്ക് സൗദി ഭരണകൂടം കൂട്ടുനില്‍ക്കുന്നുവെന്നെങ്കിലും പറയേണ്ടിവരും. ബ്രിട്ടനില്‍ പ്രവാസജീവിതം നയിക്കുന്ന സൗദിവിമതരായ നേതാക്കളോടൊപ്പം പലപ്പോഴും വേദി പങ്കിട്ട ഗനൂശിയുടെ നടപടി സൗദി തമ്പുരാക്കന്മാര്‍ക്ക് ദഹിച്ചിരിക്കില്ല. പക്ഷേ, അതുകൊണ്ട് മാത്രം അദ്ദേഹത്തെ തടയാനവര്‍ മുതിരുന്നുവെന്ന് കരുതാനാവില്ല. കാരണം, വിമതരോടൊത്ത് വേദി പങ്കിട്ടതിന് വിസ നിഷേധിക്കുകയാണെങ്കില്‍ ഇറാഖിലെയും മറ്റ് അറബ് നാടുകളിലെയും നിരവധി നേതാക്കള്‍ക്ക് നിഷേധിക്കേണ്ടതായിരുന്നു. ഇസ്ലാമിസ്റ്റായതുകൊണ്ടും വിസ നിഷേധിക്കുന്ന പതിവ് സൗദിക്കില്ലെന്നാണ് മനസിലാക്കാനാവുന്നത്. അപ്പോള്‍ തുനീഷ്യയുടെ സമ്മര്‍ദം തന്നെയാവണം ഡോ. ഗനൂശിക്ക് ഹജ്ജ് വിസ നിഷേധിക്കാനുള്ള സൗദിയുടെ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകം. കാരണമെന്തുതന്നെയായാലും പൊറുക്കാനാവാത്തതാണ് സൗദിയുടെ നീക്കം. ഹജ്ജിനുള്ള വിശ്വാസിയുടെ അവകാശത്തെ നിഷേധിക്കാന്‍ ഭരണാധികാരിക്കെന്തവകാശം?
സൗദി ഉറച്ച തീരുമാനമെടുത്തിരുന്നെങ്കില്‍ ഫലസ്തീനില്‍ സയണിസ്റ്റ് ഉപരോധത്തിന് കീഴില്‍ കഴിയുന്ന ഗസ്സക്കാരുടെ ഹജ്ജ് യാത്ര സാധ്യമാകുമായിരുന്നുവെന്നത് ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.