Saturday, December 27, 2008

ഇസ്രായേലി താല്പര്യങ്ങളെ ലക് ഷ്യമിടുക- സൗദി പണ്ഡിതന്‍


ജിദ്ദ: ഫലസ്തീനില്‍ അധിനിവേശശക്തി ചെയ്തുകൂട്ടുന്ന മൃഗീയതകള്‍ക്ക് തിരിച്ചടിയായി ലോകത്തെവിടെയും ഇസ്രായേലി താല്പര്യങ്ങള്‍ തകര്‍ക്കല്‍ മതദൃഷ്ട്യാ അനുവദനീയമാണെന്ന് പ്രമുഖ സൗദി പണ്ഡിതനും ചിന്തകനുമായ ഡോ. ഇവദ് അല്‍ഖര്‍നി. അധിനിവേശം അവസാനിക്കുവോളം ഇസ്രായേലികളും ഇസ്രായേല്‍ താല്പര്യങ്ങളും ലോകത്തെവിടെയും തകര്‍ക്കപ്പെടണം. ഫലസ്തീനികളുടെ രക്തമൊഴുക്കുന്നവരുടെ രക്തവും ഒഴുകണം. ഇവിടെ സമാധാനത്തിന്‍റെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് പ്രസക്തിയില്ല- അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേല്‍ കൂട്ടക്കുരുതിക്ക് പിന്നില്‍ അറബ് ഗൂഡാലോചനയുണ്ടെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ചില അറബ് ഭരണകൂടങ്ങളുടെ പിന്തുണയില്ലാതെ ഇത്തരമൊരു ചെയ്തിക്ക് ഈ സന്ദര്‍ഭത്തില്‍ ഇസ്രായേല്‍ മുതിരില്ല. ഗസ്സയുടെ സ്ഥിതി പാടെ മാറ്റിക്കളയുന്ന നടപടിയുണ്ടാകുമെന്ന് ഇസ്രായേല്‍ വിദേശമന്ത്രി സിപി ലിവ്നി ഏതാനും ദിവസം മുമ്പാണ് കെയ്റോയില്‍ പ്രഖ്യാപിച്ചത്. ഗസ്സയുമായുള്ള അതിര്‍ത്തിയില്‍ ഈജിപ്ത് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഇത് ഗൂഡാലോചനയെ കുറിച്ച സംശയത്തിന് വകനല്‍കുന്നതാണ്. ഇസ്രായേലിന് അമേരിക്ക നല്കുന്ന പിന്തുണ ലോകജനതയുടെ ഭാവി തകര്‍ക്കുമെന്ന് ഇവദ് അല്‍ഖര്‍നി മുന്നറിയിപ്പ് നല്‍കി.

സൗദിയിലെ പ്രമുഖ ഇസ്ലാമിക വ്യക്തിത്വങ്ങളിലൊന്നാണ് ഇദ്ദേഹം. തൊണ്ണൂറുകളുടെ തുടക്കത്തില്‍ രാജ്യത്ത് പരിഷ്കരണനടപടികള്‍ കൊണ്ടുവരണമെന്ന് ഫഹദ് രാജാവിന് നിവേദനം നല്‍കിയതിന്‍റെ പേരില്‍ അധ്യാപക ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുകയും ജയിലിലടകപ്പെടുകയും ചെയ്ത അല്‍ഖര്‍നി സൗദി ഭരണകൂടത്തിന് അനഭിമതനാണ്.

No comments: