Monday, December 15, 2008

ഷൂ പ്രയോഗത്തോടെ ബുഷിന് ഇറാഖിന്‍റെ വിട

ഇതാണ് അക്ഷരാര്‍ഥത്തില്‍ വികാരനിര്‍ഭരമായ യാത്രയയപ്പ്. ഒരു രാഷ്ട്ര നേതാവിനും ഈ ഗതിയുണ്ടായിക്കാണില്ല. സഥാനമൊഴിയും മുമ്പ് തന്‍റെ സൈനികരെ കണ്ട് നന്ദി പറയാന്‍ ഇറാഖിലെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന് മാധ്യമ പ്രവര്‍ത്തകന്‍റെ ചെരിപ്പേറോടെ ഇറാഖില്‍ നിന്ന് വിട. ഇത്ര അപമാനകരമായ യാത്രയയപ്പ് ബുഷ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല. ഈജിപ്തില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന അല്‍ബഗ്ദാദിയ ചാനല്‍ റിപ്പോര്‍ട്ടര്‍ മുന്‍തദര്‍ അല്‍സെയ്ദിയാണ് ബുഷിന് നേരെ ഷൂ എറിഞ്ഞ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.


ഞായറാഴ്ച വൈകുന്നേരം ഇറാഖി പ്രധാനമന്ത്രി നൂരി അല്‍മാല്‍കിയോടൊപ്പം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സെയ്ദി 'ഭീകരാക്രമണം' നടത്തിയത്. മികച്ച മെയ് വഴക്കത്തോടെ ഒഴിഞ്ഞുമാറിയതിനാല്‍ ഏറ് ബുഷിന് കൊണ്ടില്ല. 'നിനക്കുള്ള അവസാനത്തെ ചുംബനം ഇതാ' എന്ന് പറഞ്ഞുകൊണ്ടാണ് മൂന്നാം നിരയിലിരുന്ന സെയ്ദി ആദ്യ ഷൂ മിസൈല്‍ തൊടുത്തത്. ഇറാഖി ആയുധം അമേരിക്കക്കേല്‍ക്കില്ലെന്ന് തെളിയിച്ച് ബുഷ് കുനിഞ്ഞ് ഒഴിഞ്ഞുമാറി. പരാജയം വിജയത്തിന്‍റെ മുന്നോടിയാണെന്ന പാഠം മറക്കാത്ത സെയ്ദി 'പട്ടീ, ഇതാ ഇറാഖിലെ വിധവകളുടെയും അനാഥകളുടെയും സമ്മാനം' എന്നാക്രോശിച്ചുകൊണ്ട് തന്‍റെ രണ്ടാമത്തെ കാലും നഗ്നമാക്കിയത്. ബുഷ് അതിലും രക്ഷപ്പെട്ടു. അതിനിടെ തന്‍റെ രാജഭക്തി തെളിയിച്ച് ഷൂ പ്രയോഗം പ്രതിരോധിക്കാന്‍ നൂരി മാലികി ശ്രമിച്ചെങ്കിലും ഉന്നം തെറ്റിപ്പറന്നതിനാല്‍ ഫലിച്ചില്ല. അപ്പോഴേക്കും ഇറാഖി സുരക്ഷാ വിഭാഗവും ബുഷിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സെയ്ദിയെ പിടികൂടി. ചെറുത്തുനിന്ന് ബഹളം വെച്ച സെയ്ദിയെ വലിച്ചിഴച്ച് നീക്കം ചെയ്തു.
'പത്തിഞ്ചാണ് ഷൂവിന്‍റെ അളവ്' എന്ന തമാശയായിരുന്നു ബുഷിന്‍റെ ആദ്യ പ്രതികരണം. എന്താണ് അയാളുടെ പ്രശ്നം. എന്തായാലും ഇത് ഭീഷണിയായി കാണുന്നില്ലെന്ന് ബുഷ് തുടര്‍ന്നു. സംഭവത്തില്‍ നൂരി മാലികി തല്‍ക്ഷണം മാപ്പുപറഞ്ഞു. മറ്റ് മാധ്യമ പ്രവര്‍ത്തകരും സഹപ്രവര്‍ത്തകന്‍റെ അവിവേകത്തില്‍ മാപ്പു പറഞ്ഞപ്പോള്‍ ഇറാഖുകാര്‍ നിങ്ങളെ പോലെയാണെന്ന് എനിക്കറിയാമെന്നായിരുന്നു ബുഷിന്‍റെ മറുപടി.

No comments: