Wednesday, December 17, 2008

മുന്‍തദറിന്‍റെ വിചാരണ തുടങ്ങി; പിന്തുണയുമായി ഷാവേസും ഹമാസും ഹിസ്ബുല്ലയും

ബഗ്ദാദ്: ബഗ്ദാദില്‍ വാര്‍ത്താസമ്മേളനത്തിനിടെ ബുഷിന് നേരെ ഷൂവെറിഞ്ഞതിന് പിടിയിലായ അല്‍ബഗ്ദാദിയ ചാനല്‍ റിപ്പോര്‍ട്ടര്‍ മുന്‍തദര്‍ അല്‍സെയ്ദിയുടെ വിചാരണ തുടങ്ങി. കനത്ത സുരക്ഷാ വലയത്തില്‍ അതീവ രഹസ്യമായാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്. ഇരുഭാഗം അഭിഭാഷകരും ഹാജരായിരുന്നു. ബുഷിനെ ആക്രമിക്കാന്‍ തുനിഞ്ഞതായി സെയ്ദി സമ്മതിച്ചതായി അധികൃതര്‍ പറഞ്ഞു. അതിനിടെ അദ്ദേഹത്തിന് വേണ്ടി ഇറാഖി അഭിഭാഷകരുടെ കൂട്ടായ്മ രൂപീകരിച്ചു. സെയ്ദിക്ക് നീതിപൂര്‍വകമായ വിചാരണ ഉറപ്പുവരുത്തി മോചിപ്പിക്കാന്‍ സര്‍വശ്രമവും നടത്തുമെന്ന് അഭിഭാഷക ടീം വ്യക്തമാക്കി. അതിഥിയായ പ്രസിഡന്‍റിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഇറാഖി പ്രധാനമന്ത്രിയെ അപമാനിച്ചെന്നുമാണ് കേസ്. ഏഴ് മുതല്‍ 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അതേസമയം, സെയ്ദിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് കുടുംബാംഗങ്ങളും ബഗ്ദാദിയ ചാനലും പറയുന്നു. മുന്‍തദറിന്‍റെ കൈകളില്‍ കനത്ത ക്ഷതമേറ്റ് ഒടിഞ്ഞതായി സഹോദരന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളന വേദിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ നിലത്ത് രക്തം കണ്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ ലോക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെയ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ കോണുകളില്‍ നിന്ന് കൂടുതല്‍ പേര്‍ രംഗത്ത് വന്നിട്ടുണ്ട്. വെനിസ്വെലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ്, ഫലസ്തീനിലെ ഹമാസ്, ലബനാനിലെ ഇസ്ലാമിക പോരാട്ട സംഘടന ഹിസ്ബുല്ല എന്നിവരാണ് ഇന്നലെ പിന്തുണ പ്രഖ്യാപിച്ചത്. അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ പൊതുവെ സെയ്ദിക്ക് അനുകൂല സമീപനമാണ് സ്വീകരിച്ചതെങ്കിലും ഔദ്യോഗിക തലത്തില്‍ ഇതുവരെ ആരും പ്രതികരിച്ചിട്ടില്ല. സംഭവത്തെ അപലപിച്ചാല്‍ ജനരോഷം ഉണ്ടാകുമെന്ന ഭീതിയും അമേരിക്കയെ പിണക്കേണ്ടെന്ന തന്ത്രവുമാണ് അറബ് രാജ്യങ്ങളുടെ മൗനത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ബുഷ് അര്‍ഹിക്കുന്നതാണ് സംഭവിച്ചതെന്ന് ജനസാമാന്യം കരുതുമ്പോഴും അമേരിക്കന്‍ പ്രസിഡന്‍റിനെതിരായ ആക്രമണത്തെ ഹീനകൃത്യമെന്നാണ് ഇന്ത്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.

അറബ്- പാശ്ചാത്യ മാധ്യമങ്ങളില്‍ പൊതുവെയും അച്ചടിമാധ്യമങ്ങളില്‍ പ്രത്യേകിച്ചും 'ഷൂ പ്രയോഗം' നിറഞ്ഞുനിന്നു. പല പ്രശസ്ത ദിനപത്രങ്ങളിലും 'ഷൂ' ആയിരുന്നു മുഖക്കുറിപ്പുകളുടെയും ലേഖനങ്ങളുടെയും കേന്ദ്രകഥാപാത്രം. 'ഏറി'ന്‍റെ ചിത്രങ്ങളും ചലച്ചിത്രങ്ങളും ഇലക്ട്രോണിക് മീഡിയകളില്‍ നിറഞ്ഞു.

1 comment:

മിഡിലീസ്റ്റ് ന്യൂസ് said...

ബലിപെരുന്നാള്‍ ദിനത്തില്‍ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ബുഷിന് മറ്റൊരു ബലിപെരുന്നാള്‍ വേളയില്‍ തന്നെ ഈ അനുഭവമുണ്ടായത് ദൈവിക നീതിയാണ്. ( അക്രമിയായിരുന്ന ) സദ്ദാമിനെ പുറന്തള്ളി അദ്ദേഹത്തിന്‍റെ പ്രതിമയില്‍ ചെരുപ്പ് കൊണ്ടടിക്കുന്ന ദൃശ്യം മറക്കും മുമ്പെ ബുഷിനും അത് നേരിടേണ്ടി വന്നത് യാദൃച്ഛികമല്ല.