Tuesday, December 16, 2008

സെയ്ദിക്ക് വ്യാപക പിന്തുണ; മോചനമാവശ്യപ്പെട്ട് എങ്ങും പ്രകടനങ്ങള്‍

മുന്‍തദര്‍ അല്‍സെയ്ദി

ബഗ്ദാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിനെതിരെ ഷൂ എറിഞ്ഞ അല്‍ബഗ്ദാദിയ ചാനല്‍ റിപ്പോര്‍ട്ടര്‍ മുന്‍തദര്‍ അല്‍സെയ്ദിയെ വിട്ടയകണമെന്നാവശ്യപ്പെട്ട് ഇറാഖി നഗരങ്ങളില്‍ പ്രകടനങ്ങള്‍ തുടരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇറാഖി പതാകയോടൊപ്പം സെയ്ദിയുടെ ചിത്രവുമേന്തിയാണ് ജനം തെരുവിലിറങ്ങിയത്. ഒരു ഇറാഖിയുടെ സ്വാഭാവിക പ്രതികരണമായാണ് ഇറാഖികള്‍ സെയ്ദിയുടെ ചെയ്തിയെ കാണുന്നത്. തങ്ങള്‍ ആഗ്രഹിക്കുന്നത് മുന്‍തദര്‍ ചെയ്തെന്നാണ് ഇറാഖികളുടെ പൊതുവെയുള്ള പ്രതികരണം.

ഇറാഖി രാഷ്ട്രീയ കക്ഷികള്‍ സംഭവത്തില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു. ചില പാര്‍ട്ടികള്‍ സെയ്ദിയുടെ കൃത്യത്തെ തള്ളിപ്പറഞ്ഞപ്പോള്‍ ഐതിഹാസിക കൃത്യമെന്നാണ് മറ്റ് കക്ഷികളുടെ അഭിപ്രായം. ഇറാഖിലെ മുസ്ലിം പണ്ഡിത സമിതി സെയ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു. സ്വാഗതാര്‍ഹമായ ധീരനടപടിയെന്ന് സമിതി വിലയിരുത്തി. റിപ്പോര്‍ട്ടറെ വിട്ടയക്കണമെന്ന് ബഗ്ദാദിയ ചാനലും ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാഖി മാധ്യമപ്രവര്‍ത്തക സംഘടനയും ലിബിയ, ഈജിപ്ത്, തുനീഷ്യ, ജോര്‍ദാന്‍, യമന്‍ തുടങ്ങി നിരവധി രാജ്യങ്ങളിലെ മാധ്യമ കൂട്ടായ്മകളും മുന്‍തദറിന്‍റെ മോചനാവശ്യമുയര്‍ത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഇരുന്നൂറോളം അഭിഭാഷകര്‍ സെയ്ദിക്ക് വേണ്ടി രംഗത്തെത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു. സെയ്ദിനെ പ്രതിരോധിച്ച് കോടതിയെ സമീപിക്കാന്‍ ഇറാഖി ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

സെയ്ദിയെ സുരക്ഷാ അധികൃതര്‍ പിടികൂടുന്നു
ലോകമാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബുഷിന് ലഭിക്കാവുന്ന ഏറ്റവും കടുത്ത അപമാനവും നിന്ദയുമാണിതെന്നാണ് മാധ്യമങ്ങളുടെ പൊതു അഭിപ്രായം.

No comments: