Wednesday, January 7, 2009

വെടിനിര്‍ത്തല്‍: ധാരണയായില്ലെന്ന് ഇസ്രായേല്‍; അന്താരാഷ്ട്ര സേന സ്വീകാര്യമല്ലെന്ന് ഹമാസ്

ജറൂസലം: പ്രാദേശികസമയം ഉച്ചക്ക് ഒരുമണി മുതല്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് താല്‍കാലികമായി വെടിനിര്‍ത്തിയ അധിനിവേശസേന ആക്രമണം പുനരാരംഭിച്ചു. ഇസ്രായേലും ഫലസ്തീന്‍ പക്ഷവും വെടിനിര്‍ത്തല്‍ ധാരണയായെന്ന ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സാര്‍കോസിയുടെ പ്രസ്താവനക്കിടെയാണ് ആക്രമണം പുനരാരംഭിച്ചത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ധാരണയായിട്ടില്ലെന്നും ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. ഹമാസിനെ നിരായുധീകരിക്കാനുള്ള വ്യവസ്ഥകളില്ലാത്ത ഒരു വെടിനിര്‍ത്തല്‍ കരാറിനും ഒരുക്കമല്ലെന്ന് ഇസ്രായേല്‍ ഫ്രഞ്ച് പ്രസിഡന്‍റിനെ നേരത്തെ അറിയിച്ചിരുന്നു. അതിനിടെ ഗസ്സയിലെ ജനവാസകേന്ദ്രങ്ങളില്‍ സൈനിക കടന്നുകയറ്റത്തിന് നിര്‍ദേശം നല്‍കുന്നകാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഇസ്രായേല്‍ മന്ത്രിസഭ നീട്ടിവെച്ചു. ആക്രമണത്തിന്‍റെ മൂന്നാം ഘട്ടം സംബന്ധിച്ച ഉത്തരവ് അനിശ്ചിതമായി നീട്ടിയതായി ഇസ്രായേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഉസാമ ഹംദാന്‍
അതേസമയം, ഈജിപ്തിന്‍റെ വെടിനിര്‍ത്തല്‍ പാക്കേജ് പഠിച്ചുവരികയാണെന്നും ധാരണയായിട്ടില്ലെന്നും ഹമാസ് വ്യക്തമാക്കി. ഉപരോധം പിന്‍വലിക്കുക, ഇസ്രായേല്‍ ആക്രമണം നിര്‍ത്തുക, റഫാ അടക്കം എല്ലാ അതിര്‍ത്തികളും തുറക്കുക എന്നിവ ഉറപ്പുതരാത്ത വെടിനിര്‍ത്തല്‍ സ്വീകാര്യമല്ലെന്നാണ് ഹമാസ് നിലപാട്. അധിനിവേശം തുടരുവോളം ചെറുത്തുനില്പ് തുടരുമെന്ന് ഹമാസ് നേതാവ് അബൂമര്‍സൂഖ് പറഞ്ഞു. അധിനിവേശവിരുദ്ധസമരം ഫലസ്തീനികളുടെ നിയമപരമായ അവകാശമാണ്. അത് ഇല്ലാതാക്കാന്‍ ഒരു കരാറിനും നിയമത്തിനും സാധ്യമല്ല. അതിനാല്‍ ശാശ്വത വെടിനിര്‍ത്തല്‍ നിലനില്‍ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സേനയെ ഗസ്സയില്‍ വിന്യസിക്കണമെന്ന നിര്‍ദേശം ചര്‍ച്ചക്കെടുക്കാന്‍ പോലും സന്നദ്ധമല്ലെന്ന് ലബനാനിലെ ഹമാസ് നേതാവ് ഉസാമ ഹംദാന്‍ വ്യക്തമാക്കി. ഇത്തരം അന്താരാഷ്ട്ര ക്രമസമാധാനസേനകള്‍ അധിനിവേശശക്തിയെ സംരക്ഷിക്കുന്നതും ഇരകളെ പ്രതിരോധിക്കാത്തതുമാണെന്ന് ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രനിരീക്ഷണസേന എന്നത് അധിനിവിഷ്ട സമൂഹങ്ങള്‍ക്കെതിരായ കെണിയാണ്. ഫലസ്തീനിലെ മുഴുവന്‍ പോരാളി ഗ്രൂപ്പുകളും അന്താരാഷ്ട്ര സേനാ നിര്‍ദേശത്തിന് തീര്‍ത്തും എതിരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സയില്‍ ഇന്ന് ചുരുങ്ങിയത് പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ മരണ സംഖ്യ 690 ആയി. മൂവായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരില്‍ മുപ്പത് ശതമാനവും കുട്ടികളാണ്.

No comments: