Thursday, January 15, 2009

സഈദ് സിയാമിന് രക്തസാക്ഷിത്വം; മരണം 1095


ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തിന്‍റെ ഇരുപതാം ദിനം (വ്യാഴം) മുതിര്‍ന്ന ഹമാസ് നേതാവും ഫലസ്തീന്‍ മുന്‍ആഭ്യന്തര മന്ത്രിയുമായ സഈദ് സിയാമിന് രക്തസാക്ഷിത്വം. ഇസ്രായേലി പോര്‍ വിമാനങ്ങള്‍ ഗസ്സ നഗരത്തിലെ വീടിന് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ സിയാമും സഹോദരനും മകനും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു. സഈദിന്‍റെ സഹോദരന്‍ ഇയാദ് അടക്കം കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി ഗസ്സയിലെ അല്‍ശിഫാ ആശുപത്രി വൃത്തങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഹമാസിന്‍റെ മുതിര്‍ന്ന അഞ്ച് നേതാക്കളിലൊരാളാണ് സഈദ്. ഇരുപത് ദിവസത്തെ ആക്രമണത്തിനിടെ ഹമാസിന് നഷ്ടപ്പെടുന്ന പ്രധാന നേതാവാണ് ഇദ്ദേഹം. ഹമാസ് നിയന്ത്രണത്തിലുള്ള പോലിസ് വിഭാഗത്തിന്‍റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1095 കവിഞ്ഞു. അയ്യായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്.

No comments: