Sunday, March 1, 2009

ഇസ്രായേല്‍ രാഷ്ട്രം: മഹ് മൂദ് അബ്ബാസിന് പാശ്ചാത്യ സ്വരം

റാമല്ല: അധിനിവേശ ശക്തിക്ക് വേണ്ടി വാദിക്കാന്‍ ഇരകളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ആളെക്കിട്ടുകയെന്ന ചരിത്ര യാഥാര്‍ഥ്യത്തെ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ് മൂദ് ആബ്ബാസ് ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. ഹമാസും ഫതഹുമടക്കമുള്ള മുഴുവന്‍ ഫലസ്തീന്‍ കക്ഷികളുടെയും പങ്കാളിത്തത്തോടെയുള്ള സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇസ്രായേലിന്‍റെ അസ്തിത്വം ഹമാസ് അംഗീകരിക്കണമെന്ന് അബ്ബാസ് ആവശ്യപ്പെട്ടു. ഇസ്രായേലിനെ അംഗീകരിക്കുന്നതടക്കം അന്താരാഷ്ട്ര സമൂഹം (അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും) മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാതെ സഖ്യ സര്‍ക്കാര്‍ സാധ്യമല്ലെന്ന് അബൂമാസിന്‍ പ്രഖ്യാപിച്ചു. ഫലസ്തീന്‍ അനുരഞ്ജനത്തെ അട്ടിമറിക്കുന്നതും ഇസ്രായേലിന് കരുത്തുപകരുന്നതുമാണ് അബൂമാസിന്‍റെ പ്രസ്താവന. പാശ്ചാത്യ രാജ്യങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് അബ്ബാസ് ആവര്‍ത്തിച്ചത്. ഇസ്രായേലിനെ അംഗീകരിക്കാതെ ഹമാസ് സഖ്യകക്ഷിയായി ഫലസ്തീനില്‍ സര്‍ക്കാര്‍ വരുന്ന പക്ഷം സഹകരിക്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ ആവശ്യപ്പെട്ടത് സ്വാഭാവികമാണ്. എന്നാല്‍ അബ്ബാസും അതേറ്റുപിടിച്ചതാണ് ആശ്ചര്യകരം. അബ്ബാസിന് ഫലസ്തീന്‍- അറബ് പൊതുസമൂഹത്തിലുള്ള 'ഇസ്രായേല്‍ ചാര'നെന്ന പ്രതിച്ഛായ കൂടുതല്‍ ശക്തമാക്കുന്നതാണ് ഒടുവിലത്തെ പ്രസ്താവനയെന്ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

No comments: