Thursday, March 5, 2009

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ കുറിച്ച്

കൂട്ടനരമേധം, വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യകുലത്തിനെതിരായ കുറ്റങ്ങള്‍ എന്നിവ വിചാരണ ചെയ്യുന്നതിന് അന്താരാഷ്ട്ര തലത്തിലുള്ള സ്ഥിരം ട്രൈബ്യൂണലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി). റോം ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ 2002 ജൂലൈ ഒന്നിനാണ് നെതര്‍ലന്‍റ്സിലെ ഹേഗ് ആസ്ഥാനമായി ഐ.സി.സി നിയമപരമായി നിലവില്‍വന്നത്. 1998 ജൂലൈ പതിനേഴിന് ഇറ്റലിയില്‍ ചെര്‍ന്ന യുഎന്‍ പൊതുസഭയില്‍ 120 രാജ്യങ്ങള്‍ കോടതി സ്ഥാപിക്കുന്നതിന് അനുകൂലമായും ഏഴ് രാജ്യങ്ങള്‍ പ്രതികൂലിച്ചും വോട്ടുചെയ്തപ്പോള്‍ ഇരുപത്തൊന്ന് രാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്ക, ചൈന, ഇസ്രായേല്‍, ഇറാഖ്, ലിബിയ, ഖത്തര്‍, യമന്‍ എന്നിവരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. എന്നാല്‍ 108 രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ഐസിസിയില്‍ അംഗങ്ങളായിട്ടുള്ളത്. ഇന്ത്യ, അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ പ്രമുഖരടക്കം പകുതിയിലധികം രാജ്യങ്ങള്‍ ഇനിയും അംഗങ്ങളല്ല. നാല്പത്തിയൊന്ന് രാജ്യങ്ങള്‍ ഒപ്പുവെച്ചങ്കിലും ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. അംഗങ്ങളല്ലാത്ത രാജ്യങ്ങള്‍ക്ക് കോടതി ബാധകമല്ല.
ഏതാണ്ടെല്ലാ യൂറോപ്യന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പകുതിയോളം ആഫ്രിക്കന്‍ രാജ്യങ്ങളും അംഗങ്ങളാണ്. അംഗങ്ങള്‍ക്കാണ് ഐസിസിയുടെ ‍ഫൈനാന്‍സിംഗ്. ബജറ്റിന്‍റെ പകുതിയും വഹിക്കുന്നത് യൂറോപ്യന്‍ രാഷ്ട്രങ്ങളാണ്.കനേഡിയന്‍ നിയമജ്ഞന്‍ ഫിലിപ്പ് കിര്‍ഷാണ് 2006 മാര്‍ച്ച് പതിനൊന്ന് മുതല്‍ ഐസിസി പ്രസിഡന്‍റ്.‍ അര്‍ജന്‍റീനക്കാരനായ ലൂയിസ് മൊറീനൊ ഒകാംബോയാണ് 2003 ഏപ്രില്‍ 21 മുതല്‍ പ്രോസിക്യൂട്ടര്‍. ഇരുവരുടെയും കാലാവധി ഒമ്പത് വര്‍ഷമാണ്.

ഇതുവരെയുള്ള കേസുകള്‍

അംഗ രാജ്യങ്ങളില്‍ നടക്കുന്ന മേല്പരാമര്‍ശിച്ച ഇനങ്ങളില്‍ പെടുന്ന കുറ്റങ്ങള്‍ക്ക് അതാത് രാജ്യങ്ങളില്‍ കോടതി നടപടിയുണ്ടായില്ലെങ്കില്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ നിര്‍ദേശപ്രകാരമാണ് ഐസിസി കേസ് വിചാരണക്കെടുക്കുക. 139 രാജ്യങ്ങളില്‍ നിന്നുള്ള കേസുകള്‍ ഉന്നയിക്കപ്പെട്ടെങ്കിലും ഇതുവരെ നാല് കേസുകളാണ് കോടതി പരിഗണിച്ചത്. പതിമൂന്ന് പേര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഇതില്‍ ഏഴ് പേര്‍ ഇപ്പോഴും സ്വതന്ത്രരാണ്. നാല് പേര്‍ കസ്റ്റഡിയില്‍. രണ്ട് പേര്‍ മരിച്ചു. ഉഗാണ്ട, കോംഗോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ദാര്‍ഫൂര്‍ എന്നിവിടങ്ങളിലെ കേസുകളാണ് പരിഗണിക്കപ്പെട്ടത്.

1- വടക്കന്‍ ഉഗാണ്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വംശീയ ഗറില്ലാ സംഘടനയായ ലോര്‍ഡ്സ് റെസിസ്റ്റന്‍സ് ആര്‍മി കമാന്‍റര്‍മാരായ ജോസഫ് കോനി, വിന്‍സന്‍റ് ഒറ്റി(2007ല്‍ മരിച്ചു), റസ്ക ലൂക്വിയ(2006ല്‍ മരണം), ഡൊമിനിക് ഒന്‍ഗ്വെന്‍, ഒകോറ്റ് ഒഡിയംബൊ(2008 ഏപ്രിലില്‍ മരിച്ചെന്ന് ശ്രുതിയുണ്ടായിരുന്നു) എന്നിവര്‍ക്കെതിരെയാണ് വാറന്‍റ് ഇറക്കിയത്. കോടതിയുടെ ആദ്യ വാറന്‍റ് ജോസഫ് കോനിക്കായിരുന്നു. 2004 ജൂലൈയിലാണ് അന്വേഷണം ആരംഭിച്ചത്.

2- കോംഗോയിലെ യൂനിയന്‍ ഓഫ് കോംഗോലിസ് പാട്രിയറ്റ്സ് മിലീഷ്യയുടെ മുന്‍ മേധാവി തോമസ് ലുബാംഗയാണ് ആദ്യമായി ഐസിസിയുടെ അറസ്റ്റിലായത്. 2006 മാര്‍ച്ച് പതിനേഴിനായിരുന്നു അറസ്റ്റ്. 2004 ജൂണിലാണ് അന്വേഷണമാരംഭിച്ചത്. തുടര്‍ന്ന് യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യകുലത്തിനെതിരായ കുറ്റങ്ങളുടെയും പേരില്‍ കോംഗോയിലെ നാഷനല്‍ ഇന്‍റിഗ്രേഷനിസ്റ്റ് ഫ്രണ്ട് മുന്‍ സീനിയര്‍ കമാന്‍റര്‍ മതിയു എന്‍ഗുജൊലൊ ചുയ് 2008 ഫെബ്രുവരി ആറിനും പാട്രിയറ്റിക് റെസിസ്റ്റന്‍സ് ഫോഴ്സ് ഇന്‍ ഇറ്റുരി മുന്‍ നേതാവ് ഗെര്‍മൈന്‍ കാറ്റംഗ 2007 ഒക്ടോബര്‍ പതിനേഴിനും കോംഗോ സര്‍ക്കാര്‍ മുഖേന കോടതിയുടെ കസ്റ്റഡിയിലായി. കോംഗോയിലെ മിലീഷ്യകളിലൊന്നായ നാഷനല്‍ കോണ്‍ഗ്രസ് ഫോ ഡിഫന്‍സ് ഓഫ് ദി പീപ്പിള്‍ ഉന്നതമേധാവി ബോസ്കൊ എന്‍റ്റഗന്‍ഡ ഇപ്പോഴും പിടികൊടുത്തിട്ടില്ല.

3- യുദ്ധ, മനുഷ്യവിരുദ്ധ കുറ്റങ്ങളുടെ പേരില്‍ അന്വേഷണം നേരിട്ട സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് മുന്‍ വൈസ് പ്രസിഡന്‍റ് ജീന്‍ പിയറി ബെംബക്ക് 2008 മെയ് ഇരുപത്തിമൂന്നിന് വാറന്‍റ് നല്‍കുകയും 2008 ജൂലൈ മൂന്നിന് അദ്ദേഹം കീഴടങ്ങുകയും ചെയ്തു.

4- സുഡാനിലെ ദാര്‍ഫൂര്‍: 2005 മാര്‍ച്ച് മുപ്പത്തിയൊന്നിനാണ് രക്ഷാസമിതി ദാര്‍ഫൂ അന്വേഷണം ഐസിസിക്ക് റഫര്‍ ചെയ്തത്. 2005 ജൂണില്‍ അന്വേഷണമാരംഭിച്ചു. സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ ബശീര്‍, ജനക്ഷേമമന്ത്രി അഹ് മദ് മുഹമ്മദ് ഹാറൂന്‍, ജന്‍ജവീദ് മിലിഷ്യ മേധാവി അലി കുസൈബ് എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. ഉമറുല്‍ ബശീറിനെതിരെ 2009 മാര്‍ച്ച് നാലിനും മറ്റുള്ളവര്‍ക്കെതിരെ2007 മെയ് രണ്ടിനും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. വിധി തള്ളിയ സുഡാന്‍ സര്‍ക്കാര്‍, ഇവരെ കൈമാറില്ലെന്ന് പ്രഖ്യാപിച്ചു.

No comments: