Wednesday, March 11, 2009

യാസിര്‍ അല്‍വാദിയ ഫലസ്തീന്‍ പ്രധാനമന്ത്രിയായേക്കും

കെയ്റോ: ഫലസ്തീനില്‍ സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള അനുരഞ്ജന ചര്‍ച്ച കെയ്റോയില്‍ പുരോഗമിക്കുന്നു. ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഹമാസും ഫതഹും അറിയിച്ചു. ചില സുപ്രധാന കടമ്പകള്‍ തരണം ചെയ്തതായി ഫലസ്തീന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഫലസ്തീന്‍ ജനതയുടെ ഐക്യദാഹത്തിന് ഉടന്‍ അറുതിയാകുമെന്ന് ബന്ധപ്പെട്ടവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

രാജിവെച്ച സലാം ഫയ്യാദ് പ്രധാനമന്ത്രിയായി പുതിയ സര്‍ക്കാര്‍ വരുന്നതിനോടും മഹ് മൂദ് അബ്ബാസ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നതിനോടും ഹമാസ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. രാഷ്ട്രീയ പരിചയമില്ലാത്ത ടെക്നോക്രാറ്റിനെ പ്രധാനമന്ത്രിയായി അവരോധിക്കുന്നത് അംഗീകരിക്കില്ലെന്നാണ് ഹമാസ് നിലപാട്. ഹമാസിന് പ്രധാനമന്ത്രി പദം നല്‍കുന്നതിനോട് ഫതഹും കടുത്ത വിയോജിപ്പറിയിച്ചു. പുതിയ പ്രധാനമന്ത്രിഒരു കക്ഷിയിലും പെടാത്ത സ്വതന്ത്ര വ്യക്തിത്വമായിരിക്കുമെന്ന് ഉറപ്പാണെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഫലസ്തീന്‍ വൃത്തങ്ങള്‍ അല്‍ജസീറ ചാനലിനോട് വെളിപ്പെടുത്തി.

ഈ സാഹചര്യത്തില്‍ ഗസ്സക്കാരനും സ്വതന്ത്രനുമായ ഡോ. യാസിര്‍ അല്‍വാദിയയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ വരുമെന്നാണ് പ്രതീക്ഷ. ഹമാസിനും ഫതഹിനും സ്വീകാര്യനാണ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റുള്ള യാസിര്‍. ഫലസ്തീന്‍ സന്ദര്‍ശിച്ച അമേരിക്കന്‍, യൂറോപ്യന്‍ പ്രതിനിധിസംഘങ്ങള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈജിപ്തിന്‍റെയും അറബ് ലീഗിന്‍റെയും മാധ്യസ്ഥതയില്‍ ഫലസ്തീനില്‍ അനുരഞ്ജനത്തിന്‍റെ പുതിയ പ്രഭാതം കാത്തിരിക്കുകയാണ് ഏറെക്കാലമായി ഫലസ്തീനികള്‍.

No comments: