Thursday, March 5, 2009

സുഡാന്‍ പ്രസിഡന്‍റിനെതിരായ വാറന്‍റ് അറബ് ലോകം തള്ളി; അറസ്റ്റ് നീക്കം ഒഴിവാക്കാന്‍ ശ്രമം

ഖാര്‍ത്തൂം: ദാര്‍ഫൂര്‍ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ ഹസന്‍ അല്‍ബശീറിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമായി. വിശിഷ്യാ, അറബ് ലോകത്ത് പ്രതിഷേധം അലയടിക്കുകയാണ്. വാറന്‍റിനെ പുച്ഛിച്ചു തള്ളിയ സുഡാന്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സുഡാനില്‍ ജനം തെരുവിലിറങ്ങി. അറബ് ലീഗ് വിദേശമന്ത്രിതലയോഗം അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം, സുഡാന് പുറത്ത് എവിടെവെച്ചും അറസ്റ്റ് ചെയ്യുമെന്ന കോടതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാന്‍ അറബ് രാജ്യങ്ങള്‍ നയതന്ത്ര ശ്രമം തുടങ്ങി. ഇതിന്‍റെ ഭാഗമായി പ്രത്യേക ദൗത്യസംഘത്തിന് രൂപംനല്‍കിയിട്ടുണ്ട്. അടുത്തദിവസം യുഎന്‍ രക്ഷാസമിതി സ്ഥിരാംഗരാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്ന സംഘം വാറന്‍റ് മരവിപ്പിക്കണമെന്നാവശ്യപ്പെടും. ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും മരവിപ്പിക്കണമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസ ആവശ്യപ്പെട്ടിട്ടുണ്ട്. വാറന്‍റ് ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ രക്ഷാസമിതിക്ക് അധികാരമുണ്ട്. ആഫ്രിക്കന്‍ യൂനിയനും സുഡാനൊപ്പമാണ്.
അതിനിടെ ചൈനയും റഷ്യയും സുഡാന് അനുകൂലമായ നിലപാടുമായി രംഗത്തെത്തി. നടപടി മരവിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. അറസ്റ്റ് നീക്കം സുഡാന്‍റെ ഭാവിയെയും സ്ഥിരതയെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, അമേരിക്ക ഇരുപക്ഷവും പിടിക്കാത്ത നിലപാടാണെടുത്തത്. യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്ന ഭരണാധികാരികള്‍ വിചാരണ ചെയ്യപ്പെടണമെന്നും എന്നാല്‍ കോടതി നടപടി തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് കോടതിക്ക് മുമ്പാകെ സ്ഥാപിക്കാന്‍ സുഡാന് അവകാശമുണ്ടെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ചില സെനറ്റര്‍മാര്‍ ഉമറുല്‍ ബശീറിനെതിരായ നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

ബശീറിനെതിരായ വാറന്‍റ് വിവരം ഹേഗില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒകാംബൊ പ്രഖ്യാപിക്കുന്നു
ആദ്യമായാണ് ഒരു രാഷ്ട്രത്തലവനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വാറന്‍റ് പുറപ്പെടുവിക്കുന്നത്. ആകാശത്തുവെച്ചും ബശീറിനെ അറസ്റ്റ് ചെയ്യാന്‍ മടിക്കില്ലെന്ന് അന്താരാഷ്ട്ര കോടതി ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറീനൊ ഒകാംബൊ അല്‍അറബിയ്യ ചാനലിനോട് പറഞ്ഞു. അതേസമയം, ഈ മാസാവസാനം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചേരുന്ന ഇരുപത്തൊന്നാമത് അറബ് ഉച്ചകോടിയില്‍ പ്രസിഡന്‍റ് പങ്കെടുക്കുമെന്ന് സുഡാന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കോടതി സാമ്രാജ്യത്വ ഉപകരണമാണെന്ന് പറഞ്ഞ ഉമറുല്‍ ബശീര്‍, തനിക്കെതിരായ വാറന്‍റ് അവര്‍ വെള്ളത്തിലിട്ട് കുടിക്കട്ടെയെന്ന് പരിഹസിച്ചു.

1 comment:

Anonymous said...

all fucking pigs together