Friday, May 9, 2008

ഹിസ്ബുല്ലക്കെതിരായ നീക്കം ചെറുക്കുമെന്ന് നസ്റുല്ല; ചര്‍ച്ചക്ക് സന്നദ്ധനാകണമെന്ന് ഹരീരി


ബെയ്റൂത്ത് : ഹിസ്ബുല്ലയുടെ സംവിധാനങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ നിന്ന് ലബനാന്‍ സര്‍ക്കാര്‍ പിന്‍മാറണമെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഹസന്‍ നസ്റുല്ല ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുടെ കമ്യൂണിക്കേഷന്‍ ശൃംഖലയെ നിരോധിക്കാനുള്ള തീരുമാനം നിയമപരമല്ലെന്നും പ്രസ്തുത തീരുമാനം‍ റദ്ദാക്കുന്ന പക്ഷം ചര്‍ച്ചക്ക് സന്നദ്ധമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലബനാനെ ആഭ്യന്തര, വിഭാഗീയ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന നിലപാടുകള്‍ക്ക് പകരം ചര്‍ച്ചക്ക് തയാറാവണമെന്ന് ഭരണപക്ഷ നേതാവ് സഅദ് അല്‍ഹരീരി ഹിസ്ബുല്ലയോടാവശ്യപ്പെട്ടു

ഹിസ്ബുല്ലക്കെതിരായ നീക്കങ്ങള്‍ അമേരിക്കയുടെയും ഇസ്രായേലിന്‍റെയും താല്‍പര്യപ്രകാരമാണെന്ന് നസ്റുല്ല ആരോപിച്ചു. ഇത് സംഘടനക്കെതിരായ യുദ്ധപ്രഖ്യാപനമാണ്. പോരാട്ട പ്രസ്ഥാനത്തെ നിരായൂധീകരിക്കുകയെന്ന ഇസ്രായേലിന്‍റെ പരാജയപ്പെട്ട അജണ്ട ചിലര്‍ നടപ്പാക്കുകയാണ്. ഇതിനെ ശക്തമായി ചെറുക്കും. ലോകത്തെ മുഴുസൈന്യവും ഒന്നിച്ച് വന്നാലും ഹിസ്ബുല്ലയെ തൊടാനനുവദിക്കില്ല. ഹിസ്ബുല്ലയെ തൊടാന്‍ ശ്രമിക്കുന്ന കൈകള്‍ വെട്ടിമാറ്റുക തന്നെ ചെയ്യും. ഭരണകൂടത്തെ അട്ടിമറിക്കാനോ കലാപം സൃഷ്ടിക്കാനോ തങ്ങളിതുവരെ ആയുധമെടുത്തിട്ടില്ല. അധിനിവേശത്തിനെതിരെയാണ് ഞങ്ങളുടെ ആയുധശക്തി. അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സ്വരക്ഷാര്‍ഥം നേരിടാതെ തരമില്ലെന്ന് നസ്റുല്ല മുന്നറിയിപ്പ് നല്‍കി
സുന്നി - ശീഈ വിഭാഗീയ സംഘര്‍ഷം ഉണ്ടാകുമെന്ന് ഹിസ്ബുല്ല ഭയപ്പെടുന്നില്ല. രാജ്യത്തെ പ്രതിരോധിക്കുന്നവരും ഒറ്റുകൊടുക്കുന്നവരും തമ്മിലാണ് സംഘട്ടനം

പ്രധാനമന്ത്രി സിനിയോറയെ നിയന്ത്രിക്കുന്നത് കൊലയാളിയും കള്ളനുമായ പ്രോഗ്രസീവ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് വലീദ് ജുന്‍ബുലാത്വ് ആണെന്നും ജുന്‍ബുലാത്വ് കോണ്ടലീസ റൈസിന്‍റെ ഉദ്യോഗസ്ഥനാണെന്നും നസ്റുല്ല ആരോപിച്ചു. ജുന്‍ബുലാതാണ് ഹിസ്ബുല്ലക്കെതിരായ നീക്കത്തിന് പിന്നില്‍. അമേരിക്കന്‍ അനുകൂലിയായ അദ്ദേഹത്തിന്‍റെ ശ്രമഫലമായി സര്‍ക്കാരെടുത്ത തീരുമാനം ലബനാനെ പുതിയൊരു ഘട്ടത്തിലേക്ക് എടുത്തെറിഞ്ഞതായി നസ്റുല്ല പ്രസ്താവിച്ചു

അമേരിക്കന്‍ താല്‍പര്യപ്രകാരമാണ് ഹിസ്ബുല്ലയുടെ കമ്യൂണിക്കേഷന്‍ ശൃംഖലയെ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന ആരോപണം സഅദ് ഹരീരി നിഷേധിച്ചു. ദേശീയ സൈനിക കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനാണ് ഈ തീരുമാനം. ഹിസ്ബുല്ല അനുകൂലികള്‍ ബെയ്റൂത്തില്‍ നടത്തുന്ന പേക്കൂത്ത് ചെറുത്തുനില്പ് പോരാട്ടങ്ങളുടെ വിലകെടുത്തും. ബെയ്റൂത്തും വിമാനത്താവളവും ഉപരോധിക്കപ്പെട്ട അവസ്ഥയിലാണ്. അവക്ക് മേലുള്ള ഉപരോധം പിന്‍വലിക്കാനും തെരുവില്‍ നിന്ന് അനുയായികളെ തിരികെ വിളിക്കാനും സന്ധിസംഭാഷണങ്ങള്‍ക്കും നസ്റുല്ല തയാറാകണമെന്ന് അദ്ദേഹമാവശ്യപ്പെട്ടു

അവലംബം : അല്‍ജസീറ & അല്‍അറബിയ്യ

No comments: