Monday, May 12, 2008

ഹസന്‍ തുറാബി അറസ്റ്റില്‍


ഖാര്‍ത്തൂം : പ്രതിപക്ഷ നേതാവ് ഹസന്‍ തുറാബിയെ സുഡാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. മൂന്ന് പ്രമുഖടക്കം അദ്ദേഹത്തിന്‍റെ പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പത്ത് നേതാക്കളെയും സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഖാര്‍ത്തൂമിലെ ഉംദുര്‍മാന്‍ ജില്ലയില്‍ വിമത കക്ഷിയായ ജസ്റ്റിസ് ആന്‍റ് ഇക്വാലിറ്റി മൂവ്മെന്‍റ് ( ജെം ) നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് അറസ്റ്റെന്ന് സുഡാന്‍ പ്രസിഡന്‍റിന്‍റെ മാധ്യമ ഉപദേഴ്ടാവ് മഹ്ജൂബ് ഫദ്ല്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു
ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ നിന്നാണ് അറസ്റ്റ് നടന്നത്. ബശീര്‍ ആദം റഹ് മ, അബൂബക്കര്‍ അബ്ദുറസാഖ്, കമാല്‍ ഉമര്‍ അല്‍അമീന്‍ എന്നിവരാണ് അറസ്റ്റിലായ പ്രമുഖ നേതാക്കള്‍. ജെമിന്‍റെ അനുയായികളെ അറസ്റ്റ് ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ജെമുമായി തുറാബിയുടെ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. എന്നാല്‍ ആരോപണം തീര്‍ത്തും നിഷേധിച്ചുവരികയാണ് പാര്‍ട്ടി
തങ്ങള്‍ക്ക് തുറാബിയുമായി ബന്ധമൊന്നുമില്ലെന്ന് ജെം വക്താവ് അഹ് മദ് ഹുസൈന്‍ ആദം വ്യക്തമാക്കി. ജെം പൂര്‍ണമായും സ്വതന്ത്ര കക്ഷിയാണ്. കഴിഞ്ഞ ദിവസം ഉം ദര്‍മാനില്‍ ആക്രമണം നടത്തിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ജെമിന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഖാര്‍ത്തൂമില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു

No comments: