Friday, February 27, 2009

ഇറാഖില്‍ 2010 ആഗസ്റ്റ് 31ന് യുദ്ധം നിര്‍ത്തുമെന്ന് ഒബാമ


നോര്‍ത്ത് കരോലിന: അടുത്തവര്‍ഷം ആഗസ്റ്റ് 31ഓടെ ഇറാഖില്‍ അമേരിക്കന്‍ സൈന്യം മുഴുവന്‍ യുദ്ധപ്രക്രിയകളും അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. എന്നാല്‍ ഇറാഖി പട്ടാളത്തെയും സുരക്ഷാ സേനയെയും സഹായിക്കാന്‍ മുപ്പത്തയ്യായിരം മുതല്‍ അമ്പതിനായിരം വരെ സൈനികര്‍ അവിടെ തുടരുമെന്ന് നോര്‍ത്ത് കരോലിനയിലെ ക്യാമ്പ് ലെജ്യൂനില്‍ നടത്തിയ പ്രഭാഷണത്തില്‍ ഒബാമ വ്യക്തമാക്കി. ഇറാഖിന്‍റെ മണ്ണിലും വിഭവങ്ങളിലും അമേരിക്കക്ക് താല്പര്യങ്ങളില്ലെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു. 2010ന് ശേഷവും സേന ഇറാഖില്‍ തുടരുന്നതിനോടുള്ള ഇറാഖികളുടെ രോഷം തണുപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു.


ഒബാമയുടെ ഈ പദ്ധതിക്ക് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ എതിരാളിയായിരുന്ന സെനറ്റര്‍ ജോണ്‍ മക്കെയിന്‍ ‍പിന്തുണ പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഒബാമയുടെ ഇറാഖ് പിന്‍മാറ്റ പദ്ധതിയെ മക്കെയിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.അതിനിടെ, സൈനിക പിന്‍മാറ്റ അജണ്ടയെ കുറിച്ച് ധരിപ്പിക്കാന്‍ ഒബാമ ഇറാഖി പ്രധാനമന്ത്രി നൂരി അല്‍മാലികിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

Saturday, February 21, 2009

ബശ്ശാറുല്‍ അസദ്- ജോണ്‍ കെറി കൂടിക്കാഴ്ച


സിറിയന്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദും അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ കെറിയും ദമസ്കസില്‍ കൂടിക്കാഴ്ച നടത്തുന്നു

ഫതഹ്- ഹമാസ് ചര്‍ച്ച ബുധനാഴ്ച കെയ്റോയില്‍

കെയ്റോ: ഫലസ്തീന്‍ ആഭ്യന്തര അനുരഞ്ജന ചര്‍ച്ച ഈജിപ്തിന്‍റെ മാധ്യസ്ഥതയില്‍ ബുധനാഴ്ച കെയ്റോയില്‍ നടക്കും. ഫതഹ്, ഹമാസ് കക്ഷിനേതാക്കള്‍ ചൊവ്വാഴ്ച കെയ്റോയിലെത്തുമെന്ന് ഈജിപ്ത് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. ഇന്ന് (ഞായറാഴ്ച) ചേരാനിരുന്ന ചര്‍ച്ചയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. ഫതഹ് അധീനതയിലുള്ള സുരക്ഷാ വിഭാഗത്തിന്‍റെ തടവില്‍ കഴിയുന്ന പോരാളികളെ വിട്ടയക്കാതെ അനുരഞ്ജന ചര്‍ച്ചക്കില്ലെന്ന ഹമാസിന്‍റെ നിലപാടിനെ തുടര്‍ന്ന് നിരവധി തടവുകാരെ മോചിപ്പിക്കാന്‍ ഫതഹ് തയാറാകുമെന്നാണ് റിപ്പോര്‍ട്ട്.

അബൂഗുറൈബ് ഇനി ബഗ്ദാദ് സെന്‍ട്രല്‍ ജയില്‍

ബഗ്ദാദ്: അമേരിക്കന്‍ സൈനിക ക്രൂരതയുടെ പ്രതീകമായ അബൂഗുറൈബ് ജയില്‍ പുനരുദ്ധാരണത്തിന് ശേഷം ഇറാഖ് അധികൃതര്‍ തുറന്നു. അബൂഗുറൈബ് എന്നതിന് പകരം ബഗ്ദാദ് സെന്‍ട്രല്‍ ജയില്‍ എന്ന പേരിലാണ് ഇറാഖി പോലിസിന്‍റെ കീഴിലുള്ള ഈ ജയില്‍. നാനൂറോളം ജയില്‍പുള്ളികളാണ് ഇതിലുള്ളതെന്ന് ജയില്‍ മേധാവി ശരീഫ് മുര്‍തദാ അബ്ദുല്‍ മുത്തലിബ് പറഞ്ഞു.
2003ല്‍ അമേരിക്കന്‍ സഖ്യസൈന്യത്തിന്‍റെ അധിനിവേശത്തെ തുടര്‍ന്ന് വിദേശസൈന്യം പിടികൂടിയ നൂറുകണക്കിന് ഇറാഖികളെയാണ് അബൂഗുറൈബില്‍ താമസിപ്പിച്ചിരുന്നത്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച മൃഗീയമായ പീഡനചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ലോകത്തെങ്ങും അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരെ പ്രതിഷേധം അലയടിച്ചത്. അതിക്രൂരമായ ശാരീരിക മാനസിക പീഡനമുറകളാണ് അമേരിക്കന്‍ സൈനികര്‍ ഇറാഖി തടവുകാര്‍ക്കെതിരെ പ്രയോഗിച്ചത്. മര്‍ദനത്തിന്‍റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചതും അതില്‍ ആനന്ദം കണ്ടെത്തിയതും അമേരിക്കന്‍ പട്ടാളക്കാരായിരുന്നു. ആ സംഭവങ്ങളെ തുടര്‍ന്ന് അബൂഗുറൈബ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോരാട്ടം ശക്തമായി. പോരാളികളുടെ ശക്തമായ ആക്രമണങ്ങളെ തുടര്‍ന്ന് 2006ല്‍ അബൂഗുറൈബ് അടച്ചുപൂട്ടാന്‍ അമേരിക്ക തയാറായി.

മതനിന്ദ: ഇസ്രായേലിനെ വത്തിക്കാന്‍ പ്രതിഷേധമറിയിച്ചു

റോം: യേശുക്രിസ്തുവിനെയും കന്യാമര്‍യമിനെയും പരിഹസിച്ച ഇസ്രായേല്‍ ടിവി ചാനല്‍ ടെന്‍ അവതാരകന്‍റെ നടപടിയില്‍ വത്തിക്കാന്‍ ഔദ്യോഗികമായി പ്രതിഷേധമറിയിച്ചു. ചാനല്‍ നടപടി ശത്രുതാപരവും ഹീനവും ക്രിസ്തുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് വത്തിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിന് നല്‍കിയ പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു. ഇതെതുടര്‍ന്ന് ഇസ്രായേല്‍ പരിപാടിയുടെ അവസാന എപിസോഡ് സംപ്രേഷണം റദ്ദാക്കുകയും പരിപാടിയുടെ ഇലക്ട്രോണിക് പതിപ്പില്‍ നിന്ന് മതനിന്ദാ ഭാഗം നീക്കുകയും ചെയ്തു.



ലിയോര്‍ ഷ്ലൈന്‍

അവതാരകന്‍റെ മതനിന്ദാ പരാമര്‍ശങ്ങളെ തുടര്‍ന്ന് നിര്‍ദിഷ്ട ഇസ്രായേല്‍ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ഇസ്രായേലിലെ ക്രിസ്ത്യന്‍ സമൂഹം പോപ്പ് ബെനഡിക്ട് പതിനാറാമനോട് അഭ്യര്‍ഥിച്ചിരുന്നു. ജെറൂസലമിലെ ക്രിസ്ത്യാനികളും മുസ്ലിംകളും വിവാദ അവതാരകന്‍ ലിയോര്‍ ഷ്ലൈനിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. യേശുക്രിസ്തുവിന്‍റെ അമാനുഷികസിദ്ധികളെ തള്ളിപ്പറയുകയും നിന്ദിക്കുകയും ചെയ്യുന്നതായിരുന്നു അവതാരകന്‍റെ പരാമര്‍ശങ്ങള്‍.

ഇസ്രായേലി ടെന്നിസ് താരത്തിന് വിസ നിഷേധിച്ച ദുബൈക്ക് പിഴ


ദുബൈ: ഇസ്രായേലി വനിതാ ടെന്നിസ് താരം ഷഹര്‍ പിയറിന് വിസ നിഷേധിച്ച ദുബൈ ഓപണ്‍ ടെന്നിസ് സംഘാടക സമിതിക്ക് ലോക ടെന്നിസ് പ്രഫഷനല്‍ കൂട്ടായ്മ മൂന്ന് ലക്ഷം ഡോളര്‍ പിഴ ചുമത്തി. ഒരു ടെന്നിസ് ടുര്‍ണമെന്‍റ് സംഘാടകര്‍ക്ക് ചുമത്തപ്പെടുന്ന ഏറ്റവും വലിയ പിഴയാണിത്. ഇസ്രായേലി താരത്തിനെതിരെ യുഎഇയുടെ വിവേചനനയത്തിന്‍റെ ഇരയാണ് പിയറെന്ന് ഫെഡറേഷന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഭാവിയില്‍ ദുബൈയില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് സെക്യൂരിറ്റിയായി ഇരുപത് ലക്ഷം ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട ഫെഡറേഷന്‍, യോഗ്യത നേടുന്ന ഏത് രാജ്യക്കാര്‍ക്കും പങ്കെടുക്കാനവസരമൊരുക്കുക, ഇസ്രായേലി താരങ്ങള്‍ക്ക് രണ്ട് മാസം മുമ്പെ വിസ നല്‍കുക, പിയര്‍ യോഗ്യത നേടാന്‍ പരാജയപ്പെട്ടാല്‍ പ്രത്യേക അവസരം നല്‍കുക എന്നീ നിബന്ധനകളും മുന്നോട്ടുവെച്ചത്. ഈ വ്യവസ്ഥകള്‍ പാലിക്കാത്തപക്ഷം 2010ലെ ചാമ്പ്യന്‍ഷിപ്പിന് അനുമതി ലഭിക്കില്ല. സുരക്ഷാ കാരണങ്ങളാലാണ് വിസ നിഷേധിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ പിയറിന് വിസ അനുവദിച്ചേക്കും.

Friday, February 20, 2009

നെതന്യാഹു- ലിവ്നി കൂടിക്കാഴ്ച ഞായറാഴ്ച

ജറൂസലം: സര്‍ക്കാര്‍ രൂപവത്കരണത്തിന് ക്ഷണിക്കപ്പെട്ട ലികുഡ് നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവും കാദിമ നേതാവ് സിപി ലിവ്നിയും നാളെ കൂടിക്കാഴ്ച നടത്തും. സര്‍ക്കാരില്‍ ചേരാനുള്ള നെതന്യാഹുവിന്‍റെ ക്ഷണം ആദ്യം തള്ളിയ ലിവ്നി, അദ്ദേഹം തന്നെ ടെലിഫോണില്‍ ബന്ധപ്പെട്ട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചക്ക് തയാറായത്.