Wednesday, May 14, 2008

ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിനൊപ്പം ( ഫയല്‍ ചിത്രം - റോയിട്ടേഴ്സ്

Monday, May 12, 2008

തുറാബിയെ വിട്ടയച്ചു


ഖാര്‍ത്തൂം : ഇന്ന് രാവിലെ അറസ്റ്റിലായ സുഡാന്‍ പ്രതിപക്ഷ നേതാവ് ഹസന്‍ അല്‍തുറാബിയെ സുരക്ഷാ വിഭാഗം വിട്ടയച്ചു. അറസ്റ്റിലായ മറ്റ് പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെയും വിട്ടയച്ചിട്ടുണ്ട്. ഖാര്‍ത്തൂമിലെ പ്രാന്ത പ്രദേശമായ ഉംദുര്‍മാനില്‍ വിമത കക്ഷിയായ ജസ്റ്റിസ് ആന്‍റ് ഇക്വാലിറ്റി മൂവ്മെന്‍റ് ( ജെം )നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പതിനെട്ട് മണിക്കൂറിന് ശേഷമാണ് വിട്ടയച്ചതെന്ന് അദ്ദേഹത്തിന്‍റെ മകള്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ പോപുലര്‍ കോണ്‍ഗ്രസിന് ജെമുമായി ബന്ധമുണ്ടെന്ന ആരോപണം തുറാബി പൂര്‍ണമായും നിഷേധിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി
പതിനെട്ട് വാഹനങ്ങളില്‍ രാവിലെ വീട്ടിലെത്തിയ ഇരുപതോളം സായുധ സൈനികര്‍ തുറാബിയെ കൂപ്പര്‍ ജയിലിലേക്കും അവിടെ നിന്ന് കണ്ണ് കെട്ടി മറ്റൊരിടത്തേക്കും ചോദ്യ ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നു
തുറാബിയെ അറസ്റ്റ് ചെയ്ത നടപടി പോപുലര്‍ കോണ്‍ഗ്രസിനെതിരായ ഭരണകൂട ഗൂഡാലോചനയാണെന്ന് വക്താവ് ആരോപിച്ചു. അതേസമയം തുറാബിയെയും മറ്റും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്നും വിമതരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനുള്ള സുരക്ഷാ വകുപ്പിന്‍റെ സ്വാഭാവിക നടപടിക്രമമാണെന്നും പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് മുസ്ത്വഫാ ഉസ്മാന്‍ ഇസ്മാഈല്‍ വ്യക്തമാക്കി

അവലംബം : അല്‍ജസീറ

ഹസന്‍ തുറാബി അറസ്റ്റില്‍


ഖാര്‍ത്തൂം : പ്രതിപക്ഷ നേതാവ് ഹസന്‍ തുറാബിയെ സുഡാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. മൂന്ന് പ്രമുഖടക്കം അദ്ദേഹത്തിന്‍റെ പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പത്ത് നേതാക്കളെയും സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഖാര്‍ത്തൂമിലെ ഉംദുര്‍മാന്‍ ജില്ലയില്‍ വിമത കക്ഷിയായ ജസ്റ്റിസ് ആന്‍റ് ഇക്വാലിറ്റി മൂവ്മെന്‍റ് ( ജെം ) നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് അറസ്റ്റെന്ന് സുഡാന്‍ പ്രസിഡന്‍റിന്‍റെ മാധ്യമ ഉപദേഴ്ടാവ് മഹ്ജൂബ് ഫദ്ല്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു
ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ നിന്നാണ് അറസ്റ്റ് നടന്നത്. ബശീര്‍ ആദം റഹ് മ, അബൂബക്കര്‍ അബ്ദുറസാഖ്, കമാല്‍ ഉമര്‍ അല്‍അമീന്‍ എന്നിവരാണ് അറസ്റ്റിലായ പ്രമുഖ നേതാക്കള്‍. ജെമിന്‍റെ അനുയായികളെ അറസ്റ്റ് ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ജെമുമായി തുറാബിയുടെ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. എന്നാല്‍ ആരോപണം തീര്‍ത്തും നിഷേധിച്ചുവരികയാണ് പാര്‍ട്ടി
തങ്ങള്‍ക്ക് തുറാബിയുമായി ബന്ധമൊന്നുമില്ലെന്ന് ജെം വക്താവ് അഹ് മദ് ഹുസൈന്‍ ആദം വ്യക്തമാക്കി. ജെം പൂര്‍ണമായും സ്വതന്ത്ര കക്ഷിയാണ്. കഴിഞ്ഞ ദിവസം ഉം ദര്‍മാനില്‍ ആക്രമണം നടത്തിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ജെമിന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഖാര്‍ത്തൂമില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു

Saturday, May 10, 2008

ലബനാനില്‍ സംഘര്‍ഷാവസ്ഥ നീങ്ങുന്നു



ബെയ്റൂത്ത് : ലബനാനില്‍ രണ്ട് ദിവസത്തിലേറെയായി നിലനിന്ന സംഘര്‍ഷാവസ്ഥക്ക് ശമനമാവുന്നു. പ്രതിപക്ഷമായ ഹിസ്ബുല്ലയുടെ സായുധ പോരാളികള്‍ തെരുവുകളില്‍ നിന്ന് പിന്‍മാറിത്തുടങ്ങിയതോടെ നിയന്ത്രണം സര്‍ക്കാര്‍ സേന ഏറ്റെടുത്തിട്ടുണ്ട്. ഹിസ്ബുല്ലയുടെ സ്വകാര്യ ടെലിഫോണ്‍ ശൃംഖല നിയവിരുദ്ധമായി പ്രഖ്യാപിച്ച നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതാണ് സംഘര്‍ഷാവസ്ഥക്ക് അറുതി വരുത്തിയത്

ഹിസ്ബുല്ലക്കെതിരായ സര്‍ക്കാര്‍ തീരുമാനത്തില്‍ അന്തിമ നിലപാടെടുക്കാന്‍ സൈന്യത്തിന് അധികാരം നല്‍കിക്കൊണ്ടുള്ള പ്രധാനമന്ത്രി ഫുആദ് സിനിയോറയുടെ പ്രഖ്യാപനത്തിന് തൊട്ടുടനെ ഹിസ്ബുല്ലക്കെതിരായ നീക്കം റദ്ദാക്കിയതായി സൈന്യം അറിയിക്കുകയായിരുന്നു. സായുധ സംഘാടനം നിരോധിച്ച സേന സായുധ പോരാളി ഗ്രൂപ്പുകള്‍ തെരുവുകളില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഇതെതുടര്‍ന്നാണ് പോരാളികള്‍ പിന്‍മാറിത്തുടങ്ങിയത്. ഇതോടെ ആഭ്യന്തര യുദ്ധത്തിന്‍റെ വക്കില്‍ നിന്ന് തല്‍കാലം രക്ഷപ്പെട്ട ആശ്വാസത്തിലാണ് ലബനാന്‍

കഴിഞ്ഞ ദിവസങ്ങളില്‍ ബെയ്റൂത്തിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്

അവലംബം : അല്‍ജസീറ

റഫാ അതിര്‍ത്തി ഈജിപ്ത് തുറന്നു


ഗസ്സ : ഈജിപ്ത് അധികൃതര്‍ റഫാ അതിര്‍ത്തി തുറന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് ഫലസ്തീനികള്‍ ഈജിപ്തിലെത്തി. ഹമാസുമായുണ്ടാക്കിയ ധാരണപ്രകാരമാണ് ഈജിപ്ത് ഇന്ന് അതിര്‍ത്തി തുറന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ള 550ലധികം ഫലസ്തീനികള്‍ അതിര്‍ത്തി കടന്നതായി ഫലസ്തീന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരില്‍ ഇരുന്നൂറ് പേര്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരാണ്

ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയാറാകാത്ത പക്ഷം റഫാ അതിര്‍ത്തി തുറക്കാമെന്ന് ഈജിപ്ത് പോരാട്ട സംഘടനയായ ഹമാസിന് വാഗ്ദാനം നല്‍കിയിരുന്നു. മൂന്ന് ദിവസം റഫാ തുറന്നിടുമെന്നാണ് കെയ്റോയുടെ വാഗ്ദാനമെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ രിദ് വാന്‍ അറിയിച്ചു. അതുപ്രകാരമാണ് ഇന്നലെ രോഗികളായവര്‍ അതിര്‍‍ത്തി കടന്നത്. ഇന്ന് ഫലസ്തീനിലുള്ള ഈജിപ്തുകാര്‍ക്കും നാളെ ഈജിപ്തിലുള്ള ഫലസ്തീനികള്‍ക്കും അതിര്‍ത്തിയിലൂടെ യാത്ര ചെയ്യാനാവുമെന്ന് അദ്ദേഹം പറഞ്ഞു
അവലംബം : എ എഫ് പി

Friday, May 9, 2008

ചര്‍ച്ചാ നിര്‍ദേശം ഹിസ്ബുല്ല തള്ളി


ബെയ്റൂത്ത് : ഹിസ്ബുല്ലയുടെ കമ്യൂണിക്കേഷന്‍ സംവിധാനത്തെ നിരോധിച്ചുകൊണ്ടുള്ള ലബനാന്‍ ‍സര്‍ക്കാരിന്‍റെ തീരുമാനത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഭരണപക്ഷം മുന്നോട്ടുവെച്ച ചര്‍ച്ചാ നിര്‍ദേശം ഹിസ്ബുല്ല തള്ളി. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന ‍ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയുടെ നിലപാടില്‍ സംഘടന ഉറച്ചുനില്‍ക്കുന്നതായി ഹിസ്ബുല്ല അനുകൂല ടെലിവിഷന്‍ ചാനല്‍ `അല്‍മനാര്‍` റിപ്പോര്‍ട്ട് ചെയ്തു